24 ദിവസം പിന്നിട്ടിട്ടും മാർത്തോമ്മ ഭവനത്തിന് നീതി ലഭിച്ചിട്ടില്ല

കളമശേരി മാർത്തോമ്മ ഭവനത്തിനുനേരേ രാത്രിയുടെ മറവിൽ അക്രമികൾ അഴിഞ്ഞാടി കൈയേറ്റം നടത്തിയിട്ട് 24 ദിവസം പിന്നിട്ടിട്ടും ആശ്രമം അധികൃതർക്കു നീതി അകലെ. നിയമത്തെ നോക്കുകുത്തിയാക്കി കൈയേറ്റവും അക്രമവും നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും അധികാരികളും പോലീസും ഫലപ്രദമായ നടപടി സ്വീകരിക്കാത്തത് രാജ്യത്തെ നിയമ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്നു മാർത്തോമ്മാ ഭവൻ സുപ്പീരിയർ ഫാ. ജോർജ് പാറയ്ക്ക് പറഞ്ഞു. വിഷയത്തിലുള്ള മെല്ലപോക്ക് ആശങ്കപ്പെടുത്തുന്നുവെന്ന് ആശ്രമം അധികാരികൾ പറഞ്ഞു.
45 വർഷത്തോളമായി മാർത്തോമ്മാ ഭവനം ഉപയോഗിക്കുന്ന ഭൂമിയിലാണ് ഒരുകൂട്ടം ആളുകൾ കൈയേറി അക്രമം നടത്തിയത്. കഴിഞ്ഞ നാലിനു പുലർച്ചെ ഒന്നിനും നാലിനുമിടയിൽ ഇരുട്ടിൻ്റെ മറവിൽ, എഴുപതോളം പേർ ചേർന്നാണ് ആക്രമണം നട ത്തിയത്. ദൈവവചനം എഴുതിയ ഏഴടി ഉയരവും 100 മീറ്ററോളം നീളവുമുള്ള മതിലും ഗേറ്റും ജലവിതരണത്തിനുള്ള പൈപ്പുകളും സിസിടിവി കാമറകളും തകർത്തു. അക്രമം നടത്തിയതിന് തുടർന്നുള്ള ദിവസങ്ങളിൽ കോടതി അവധിയുൾപ്പെടെയു ള്ള കാര്യങ്ങൾ മുന്നിൽക്കണ്ട് ആസൂത്രിതമായായിരുന്നു അക്രമികളുടെ അഴിഞ്ഞാട്ടം.
ഇവർ ലോറികളിലെത്തിച്ചു സ്ഥാപിച്ച നിർമിതമുറികളിൽ അത്യാധുനിക സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ആരെങ്കിലും മാർത്തോമ്മാ ഭവനിൽ വൈദികരെ കാണാനെത്തിയാൽ മിനിട്ടുകൾ ക്കുള്ളിൽ കൈയേറ്റക്കാരുടെ ആളുകൾ സ്ഥലത്തെത്തുന്ന സ്ഥിതിയാണ്. മാർത്തോമ്മാ ഭവനു നേരേ ഇപ്പോൾ അതിക്രമം നടത്തിയവർ 2022ലും സമാനമായ കൈയേറ്റശ്രമം നടത്തി. ഒരു കൂട്ടമാളുകളെത്തി ഗേറ്റിന്റെ താഴ് തകർത്താണ് അന്ന് അകത്തേക്ക് അതിക്രമിച്ചു കയറിയത്. മുള്ളുവേലികളും മറ്റും സ്ഥാപിക്കാൻ ശ്രമം നടത്തുന്നതിനിടെ പോലീസെത്തി തടയുകയായിരുന്നു. മൂന്നു വര്‍ഷം മുന്പ് പകല്‍ നടത്തിയ അതിക്രമം ഇത്തവണ ഇരുട്ടിന്റെ മറവിലാണ് നടന്നിരിക്കുന്നത്.
എന്താണ് സംഭവിച്ചത്?

ഭൂമിയെ സംബന്ധിച്ച തർക്കം കോടതിയുടെ പരിഗണനയിലാണ്. എറണാകുളം സബ് കോടതിയുടെ 2007 ലെ ഡിക്രിയും പ്രൊഹിബിറ്ററി ഇൻജങ്ഷൻ ഓർഡറും ലംഘിച്ചുകൊണ്ട്, സെപ്റ്റംബർ നാലാം തീയതിയാണ് ആക്രമണമുണ്ടായത്. പുലർച്ച ഒരു മണിമുതൽ നാല് മണിവരെയുള്ള സമയത്ത് ഇരുട്ടിന്റെ മറവിൽ, എഴുപതോളം പേർ ആസൂത്രിതമായി കളമശ്ശേരി മാർത്തോമാ ഭവന്റെ കൈവശമുള്ള ഭൂമിയിൽ അതിക്രമിച്ചു കയറുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യുകയായിരിന്നു. ഭൂമിയെ സംബന്ധിച്ച തർക്കം കോടതിയുടെ പരിഗണനയിൽ ആയതിനാലും ഭൂമിയുടെ മേലുള്ള മാർത്തോമാ ഭവനത്തിന്റെ കൈവശാവകാശം കോടതി അംഗീകരിച്ചിട്ടുള്ളതാണ് എന്നതിനാലും നിയമപരമായ പൂർണ്ണ പിന്തുണ പോലീസ് നൽകുമെന്നും പരിഹാരം ഉടനുണ്ടാകുമെന്നും മാർത്തോമാ ഭവനം അധികൃതർ പ്രതീക്ഷിച്ചെങ്കിലും, കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ പോലീസിന്റെ നിഷ്‌ക്രിയത്വം തുടര്‍ന്നിരിന്നു.
1982ൽ മാർത്തോമാ ഭവനം അധികൃതർക്ക് സ്ഥലം കൈമാറിയ ആദ്യ ഉടമസ്ഥന്റെ മക്കൾ 2010 ൽ വസ്തുതകൾക്ക് നിരക്കാത്ത വാദങ്ങളുമായി (Fake sale deed) മറ്റൊരു പാർട്ടിക്ക് അതേ സ്ഥലം വിൽപ്പന നടത്തുകയാണുണ്ടായത്. സ്ഥലത്തിന്റെ യഥാർത്ഥ ഉടമസ്ഥർ മാർത്തോമാ ഭവനം തന്നെയെന്ന് എറണാകുളം സബ് കോർട്ട് ഡിക്രിയിലൂടെ അംഗീകരിച്ചിട്ടുള്ളതും മറുപാർട്ടിക്കോ അവരുടെ പേരിൽ മറ്റാർക്കുമോ പ്രസ്തുത ഭൂമിയിൽ പ്രവേശിക്കാൻ പാടുള്ളതല്ല എന്ന Prohibitary Injection Order പുറപ്പെടുവിച്ചിട്ടുള്ളതുമാണ്.

ആ വിലക്ക് ലംഘിച്ചുകൊണ്ട് സ്ഥലത്ത് അതിക്രമിച്ചു കയറിയവർ, 45 വർഷമായുള്ള 7 അടി ഉയരവും 100 മീറ്ററോളം നീളവുമുള്ള ദൈവവചനം എഴുതിയ മതിലും ഗേറ്റും ജല വിതരണത്തിനുള്ള പൈപ്പുകളും സിസിടിവി ക്യാമറകളും തകർക്കുകയും പത്തോളം സന്യാസിനിമാർ താമസിക്കുന്ന കോൺവെന്റിലേക്കുള്ള വഴി തടസപ്പെടുത്തുകയും കോൺക്രീറ്റ് നിർമ്മിതികൾ അവിടെ സ്ഥാപിക്കുകയും ചെയ്തതിന് പുറമെ, ആശ്രമ അന്തേവാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിച്ചുകൊണ്ടുള്ള മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് കയ്യേറ്റക്കാരുടെ ചെയ്തികൾ.
പിന്നീടുള്ള ദിവസങ്ങളിൽ അവർ കെട്ടിട നിർമ്മാണം സംബന്ധിച്ച ബോർഡ് സ്ഥാപിക്കുകയും നിർമ്മാണ സാമഗ്രികൾ ഇറക്കുകയും ചെയ്തു. നിയമവിരുദ്ധമായ പ്രവൃത്തികൾ നടന്നുവരുന്നുണ്ടെങ്കിലും സുരക്ഷയ്ക്കായി അവിടെ ക്യാമ്പ് ചെയ്തിട്ടുള്ള പോലീസ് ഉദ്യോഗസ്ഥർ ഇടപെടുകയോ കയ്യേറ്റക്കാരെ തടയുകയോ ചെയ്തിരിന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. നഗ്നമായ നിയമലംഘനത്തിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ ആളുകളുടെ കണ്ണില്‍ പൊടിയിടുവാന്‍ പോലീസ് നാലുപേരെ അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ പിന്നിടും മുന്‍പ് ജാമ്യത്തിലും വിട്ടു. യുക്തമായ നടപടികൾ സ്വീകരിക്കാനും അതിക്രമിച്ചു കയറിയവരെ പുറത്താക്കാനും ആസൂത്രിതവും സംഘടിതവുമായ ഈ കുറ്റകൃത്യത്തിന് പിന്നിലുള്ളവരെ നീതി പീഠത്തിന് മുന്നില്‍കൊണ്ടുവരുവാനും ഭരണകൂടമോ പോലീസോ ഇതിന് തയാറായിട്ടില്ലായെന്നതാണ് ഖേദകരമായ വസ്തുത.







Leave a Reply