Sathyadarsanam

ഞായറാഴ്ചകൾ പ്രവർത്തിദിവസങ്ങളാക്കാനുള്ള ഗൂഢനീക്കങ്ങൾ പ്രതിഷേധാർഹം: ചങ്ങനാശേരി അതിരൂപതാ വൈദിക സമിതി

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് തീരദേശ നിവാസികളും മത്സ്യത്തൊഴിലാളികളും ആശങ്കയിലാണ്. പദ്ധതി മൂലം തീരദേശങ്ങൾ കടലിനടിയിലാകുന്നു, തൊഴിലവസരങ്ങളും വീടുകളും നഷ്ടപ്പെടുന്നു. പദ്ധതി മൂലം ദുരിതമനുഭവിക്കുന്ന ജനതയുടെ വിലാപങ്ങൾ സർക്കാർ കണ്ടില്ലെന്നു നടിക്കുന്നത് പ്രതിഷേധാർഹമാണ്. വിഴിഞ്ഞം പ്രശ്നത്തിൽ സത്വര നടപടി സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു.

വളരെയധികം ക്രൈസ്തവ സാന്നിധ്യമുള്ള നെഹ്റു ട്രോഫി വള്ളംകളി മത്സരം സെപ്റ്റംബർ 11 ഞായറാഴ്ച ക്രമീകരിക്കുകയും സമീപത്തുള്ള പള്ളികളുടെ ആരാധനാസമയം പോലും പരിഗണിക്കാതെ പാർക്കിംഗ് ക്രമീകരണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്ത നടപടി യോഗം ശക്തമായി അപലപിച്ചു. എല്ലാവർഷവും ഓണത്തോടനുബന്ധിച്ച രണ്ടാം ശനിയാഴ്ച ക്രമീകരിച്ചിരുന്ന മത്സരമാണ് ഈ പ്രാവശ്യം ഞായറാഴ്ച ക്രമീകരിച്ചിരിക്കുന്നത്.
ക്രൈസ്തവരെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്ന ദിവസമാണ് ഞായറാഴ്ച. അവർ ഈ ദിവസം ദൈവാരാധനയ്ക്കും പ്രാർത്ഥനയ്ക്കുമായി നീക്കിവയ്ക്കുന്നു. അന്താരാഷ്ട്ര തലത്തിൽ തന്നെ ഇത് അവധിക്കും വിശ്രമത്തിനുമുള്ള ദിവസമാണ്. എന്നാൽ ഞായറാഴ്ചകൾ പ്രവൃത്തിദിവസമാക്കാനുള്ള ശ്രമങ്ങൾ അടുത്ത കുറെ നാളുകളായി സംസ്ഥാന സർക്കാർ തലത്തിൽ നടത്തപ്പെടുന്നു എന്ന ചിന്ത വ്യാപകമാവുകയാണ്. ഞായറാഴ്ചകളിൽ പല പരീക്ഷകളും നടത്തപ്പെടുകയും ചില സർക്കാർ ഓഫീസുകൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു.

ക്രൈസ്തവരുടെ മതവികാരം വൃണപ്പെടുത്തുന്ന ഇത്തരം നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് വൈദികസമിതി പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച ചങ്ങനാശേരി അതിരൂപതാ കേന്ദ്രത്തിൽ ചേർന്ന യോഗം മാണ് പ്രമേയം പാസ്സാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *