Sathyadarsanam

വിശുദ്ധിയുടെ സൗരഭ്യം പരത്തിയ ഇടയൻ

പരിശുദ്ധിയുടെ പരിമളത്താല്‍ നമ്മെ പൂരിതരാക്കിയ വലിയ ഒരു പുണ്യാത്മാവിൻ്റെ പാവനസ്മരണയ്ക്ക് മുമ്പില്‍ കൃതജ്ഞതയോടെ നാമിന്ന് ഒത്തുചേർന്നിരിക്കുന്നു. കോവിഡും അനുബന്ധ ദുരിതങ്ങളും ജീവിതത്തെ ദുസ്സഹമാക്കുന്ന ഈ കാലഘട്ടത്തിൽ പാവങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന അഭിവന്ദ്യ കാവുകാട്ട് പിതാവിൻ്റെ മാധ്യസ്ഥ്യം നമുക്ക് തുണയും കരുത്തും ആകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
വിശുദ്ധ ജീവിതങ്ങളെ സഭ എക്കാലവും ഉയര്‍ത്തിക്കാട്ടുന്നത് സഭാമക്കള്‍ക്കുള്ള വലിയ മാതൃകകള്‍ എന്ന നിലയ്ക്കാണ്. വ്യക്തിജീവിതത്തിലും സമൂഹ ജീവിതത്തിലും വിശുദ്ധി അഭംഗുരം കാത്തു സൂക്ഷിച്ച ആത്മാവ് എന്ന നിലയിലാണ് അഭിവന്ദ്യ കാവുകാട്ട് പിതാവിൻ്റെ മാതൃക നമ്മെ പ്രചോദിപ്പിക്കുന്നതും വെല്ലുവിളിക്കുന്നതും. ഉത്സാഹിയായ വിദ്യാര്‍ത്ഥി, ധിഷണാശാലിയായ അധ്യാപകന്‍, തീക്ഷ്ണതയും പ്രാഗത്ഭ്യവും ഒത്തിണങ്ങിയ പുരോഹിതന്‍, ക്രാന്തദര്‍ശിയായ പുരോഹിതശ്രേഷ്ഠന്‍ – ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും താനായിരുന്ന ഇടങ്ങളിലെല്ലാം വിളങ്ങി നിന്ന പ്രതിഭയായിരുന്നു അഭി.പിതാവ്. പക്ഷേ നാമദ്ദേഹത്തെ ഓര്‍ക്കുന്നതും ആദരിക്കുന്നതും, നേടിയ വിജയങ്ങളുടെയോ വഹിച്ച പദവികളുടെയോ ഔന്നത്യത്താല്‍ മാത്രമല്ല മറിച്ച് ജീവിതത്തിലുടനീളം കാത്ത എളിമയുടേയും വിശുദ്ധിയുടെയും പേരിലാണ്. അധികാരത്തിൻ്റെ ഗര്‍വ്വുകളും നിയമത്തിൻ്റെ കാര്‍ക്കശ്യങ്ങളും കൈയൊഴിയാന്‍, അറിവിൻ്റെ അഹന്തകളേയും ആത്മീയതയുടെ കാപട്യങ്ങളെയും വിട്ടൊഴിയാന്‍ സ്വന്തം ജീവിതം കൊണ്ടാണ് പിതാവ് നമ്മെ പഠിപ്പിച്ചത്. ഭൗതിക വിജയങ്ങള്‍ക്കായി നെട്ടോട്ടമോടുന്നവരോട് ഈ പുണ്യാത്മാവ് തൻ്റെ ജീവിതം കൊണ്ടു വിളിച്ചു പറയുകയാണ് വിശുദ്ധിയുടെ -വിശ്വസ്തയുടെ -എളിമയുടെ കാരുണ്യത്തിൻ്റെ – മാര്‍ഗമാണ് കൂടുതല്‍ അഭികാമ്യമെന്ന്.
മ്ശിഹായെ അനുകരിക്കലാണ് ക്രിസ്ത്യാനിയുടെ ജീവിതമെങ്കില്‍ ഇതില്‍ സുവിശേഷത്തിലെ ഈശോയുടെ മാനുഷിക ദൈവീക ഭാവങ്ങളെ ജീവിതംകൊണ്ട് അടുത്ത് അനുകരിച്ച് ഒരു അജപാലകശ്രേഷ്ഠൻ്റെ സ്മരണകളുടെ ദീപ്തിയിലാണ് നാമിപ്പോള്‍. ആത്മീയതയുടെ ഉന്നതങ്ങളില്‍ മാനുഷികതയുടെ ഭാവങ്ങള്‍ മറുന്നുപോകാതിരുന്ന വിശുദ്ധ ജീവിതത്തിന് ഉടമയാണ് അഭിവന്ദ്യ കാവുകാട്ട് പിതാവ് കണ്ടുമുട്ടിയ സകലരിലേക്കും മിശിഹായുടെ കരുണ നിറഞ്ഞ സ്‌നേഹത്തെ പ്രസരിപ്പിക്കാന്‍ അദ്ദേഹത്തിനായി. പരിശുദ്ധ കുര്‍ബാനയോടുള്ള അതിരറ്റ ഭക്തിയും പരി.മറിയത്തോടുള്ള അതിരറ്റ വണക്കവും വന്ദ്യ പിതാവിനെ പാവപ്പെട്ടവരിലേക്ക് കരുണയുടെ – സ്‌നേഹത്തിൻ്റെ – എളിമയുടെ ശുശ്രൂഷകനാകാന്‍ വേണ്ടി കരുത്ത് നല്‍കി.
പദവിയുടെ പകിട്ടില്‍ പാവങ്ങളെ തഴയാതെ നിരന്തരം സഹജരുടെ ക്ഷേമമാരാഞ്ഞ വന്ദ്യ പിതാവിനെ ജനം ആദരവോടെ വിളിച്ചു ‘പാവങ്ങളുടെ പിതാവ്’ എന്ന്. സഹായത്തിനായി നിങ്ങള്‍ക്കു നേരെ നീട്ടുന്ന അഗതികളുടെ കരങ്ങള്‍ക്കു പിന്നില്‍ മ്ശിഹായുടെ കരങ്ങളെ നിങ്ങള്‍ ദര്‍ശിക്കണമെന്ന് തൻ്റെ പ്രഥമ ഇടയലേഖനത്തില്‍ത്തന്നെ ആഹ്വാനംചെയ്ത വന്ദ്യ പിതാവ് രോഗികള്‍ക്കും ആലംബഹീനര്‍ക്കും ജീവകാരുണ്യ സഹായങ്ങളേകി അര്‍ഹിക്കുന്നവരിലേയ്ക്ക് ഇറങ്ങി ചെന്നു. അത് ആയിരങ്ങളുടെ ഹൃദയങ്ങളിലേക്കുള്ള ഇറങ്ങിച്ചെല്ലല്‍ ആയിരുന്നു. Caritate Servire’ സ്‌നേഹ ചൈതന്യത്തില്‍ സേവന’മെന്ന തൻ്റെ ആപ്തവാക്യത്തോടു നീതി പുലര്‍ത്തിയ ആ ജീവിതം അഗതികള്‍ക്കും അശരണര്‍ക്കും തണലേകി. നിശബ്ദ സേവനം പരസ്‌നേഹ പ്രവൃത്തികളില്‍ നമുക്ക് നിത്യ മാതൃകയാണ്. ദൈവത്തിന്റെ പിതൃത്വത്തിലും മനുഷ്യരുടെ സാഹോദര്യത്തിലും വിശ്വസിക്കുവര്‍ക്ക് ഒരു കര്‍ത്തവ്യമുï്: ഉള്ളവന്‍ ഇല്ലാത്തവനു കൂടി കൊടുക്കണം. ഇത് തന്റെ ജീവിതത്തിലൂടെയും എഴുത്തിലൂടെയും പിതാവ് നിരന്തരം ഓര്‍മ്മിപ്പിച്ചു.
വിശുദ്ധി നിറഞ്ഞ ആത്മീയനേതൃത്വം പോലെ ക്രാന്തദര്‍ശിത്വത്തോടെ ഭൗതിക രംഗങ്ങളിലും വന്ദ്യ പിതാവ് തന്റെ ജനതയെ പുരോഗതിയിലേക്കു നയിച്ചു. അദ്ദേഹത്തിന്റെ. പൗരോഹിത്യ രജത ജൂബിലി സ്മാരകമായി ആരംഭിച്ച ഭവന നിര്‍മ്മാണ പദ്ധതി പില്‍കാലത്ത് വിവിധ ഗവമെന്റുകള്‍പോലും അനുകരിക്കുകയുണ്ടായി. വിദ്യാഭ്യാസ പ്രക്ഷോഭണ കാലത്ത് കൈക്കൊണ്ട നിലപാടുകളും വടവാതൂര്‍ സെമിനാരി സ്ഥാപനത്തില്‍ നടത്തിയ നിര്‍ണായകമായ ഇടപെടലുകളുമൊക്കെ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തെ തെളിയിക്കുന്നു.
നിരന്തരമായ പ്രാര്‍ത്ഥനയുടെയും ധ്യാനത്തിന്റെയും ജീവിതത്തില്‍ മാത്രമാണ് ദൈവസ്‌നേഹം കത്തിജ്വലിച്ചു കൊണ്ടിരിക്കുന്നത് എന്ന് പഠിപ്പിച്ച അഭിവന്ദ്യ പിതാവ് തന്റെ ജീവിതത്തില്‍ തികച്ചും പ്രാര്‍ത്ഥനയുടെയും ധ്യാനാത്മകതയുടെയും മനുഷ്യനായിരുന്നു. ദൈവസ്‌നേഹത്തില്‍ തന്റെ അജഗണത്തെ വളര്‍ത്താന്‍ നിതാന്ത ശ്രദ്ധ പുലര്‍ത്തിയ പിതാവിന്റെ വലിയ ദര്‍ശനമാണ് മതബോധനത്തിന് രൂപതാ തലത്തിലുള്ള കേന്ദ്രം എ നിലയില്‍ സന്ദേശനിലയത്തിന് രൂപംകൊടുത്തത്. പാണ്ഡിത്യത്തെ വിനയം കൊണ്ടു പൊതിഞ്ഞ കാവുകാട്ടു പിതാവ് സുകൃതങ്ങളുടെ ഒരു വിളനിലമായിരുു. കാലത്തിന്റെ ഗതിവിഗതികള്‍ക്കനുസൃതം സഭയെ നയിക്കാന്‍ പരിശ്രമിച്ച അഭിവന്ദ്യ പിതാവിന്റെ ഈ ഓര്‍മ്മദിനത്തില്‍ വിശുദ്ധിയിലേക്കുള്ള നമ്മുടെ വിളിയെ തിരിച്ചറിയാന്‍ നമുക്ക് പരിശ്രമിക്കാം. വന്ദ്യ പിതാവിന്റെ മാധ്യസ്ഥ്യം തേടുതോടൊപ്പം അദ്ദേഹത്തിന്റെ നാമകരണനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാകുന്നതിനായും നമുക്ക് പ്രാര്‍ത്ഥിക്കാം. കാവുകാട്ട് പിതാവിന്റെ മാതൃക പിന്‍ച്ചെ് ഈശോയിലേക്ക് അടുക്കുവാനും ദൈവത്തിന്റെ കരുണാര്‍ദ്രസ്‌നേഹം ചുറ്റുമുള്ളവരിലേക്ക് പകരുവാനും നമുക്ക് ആത്മാര്‍ത്ഥമായി ആഗ്രഹിക്കാം, പരിശ്രമിക്കാം. അതിനായി ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

മ്ശിഹായില്‍ സ്‌നേഹപൂര്‍വ്വം
മാര്‍ ജോസഫ് പവ്വത്തില്‍

Leave a Reply

Your email address will not be published. Required fields are marked *