Sathyadarsanam

വംശനാശ ഭീഷണി നേരിടുന്ന ക്രൈസ്തവർ

ഫാ.ജയിംസ് കൊക്കാവയലിൽ

വളരെ വലിയ ഒരു വടവൃക്ഷം, മനോഹരമായ ഇലകൾ, നിറയെ പൂക്കൾ പഴുത്ത ഫലങ്ങൾ. വളരെയേറെ കിളികൾ ചേക്കേറുകയും മനുഷ്യർ ചുവട്ടിൽ വിശ്രമിക്കുകയും ചെയ്യുന്നു. പക്ഷെ ഒരു കുഴപ്പമുണ്ട് ആ മരത്തിന്റെ വേര് ചീഞ്ഞു തുടങ്ങിയിരിക്കുന്നു. വേര് ചീഞ്ഞു തുടങ്ങിയാൽ സംഭവിക്കുന്നത് എന്താണ്? ഉടനെ അത് പുറത്ത് അറിയാൻ സാധിക്കുകയില്ല. പൂക്കളും ഇലകളും ഒക്കെ കുറച്ചുനാൾ കൂടി ഭംഗിയായി പഴയതുപോലെ നിൽക്കും. പിന്നീട് പെട്ടെന്ന് ഇലകൾ ഉണങ്ങിയും ഫലങ്ങൾ കൊഴിഞ്ഞുപോകും.

കേരള സഭയ്ക്കും ഇതുതന്നെയല്ലേ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് നമ്മൾ ചിന്തിക്കേണ്ടിയിരിക്കുന്നു. പുറമേ മനോഹരമായ പള്ളികൾ, അതിൽ നിറയെ ആളുകൾ, ധാരാളം സ്കൂളുകൾ ആശുപത്രികൾ മറ്റ് സ്ഥാപനങ്ങൾ, അനേകം വൈദികർ, സന്യസ്തർ പിന്നെ നിറഞ്ഞു കവിഞ്ഞ ധ്യാനകേന്ദ്രങ്ങൾ , ഇവയെല്ലാം ധാരാളമുണ്ട് പക്ഷേ ഈ സമൂഹത്തിന്റെ ഭാവി എന്താണ്? ഇതിനു മുൻപോട്ട് എന്താണ് സംഭവിക്കാൻ പോകുന്നത്? ഇതിന്റെ നിലനിൽപ്പുതന്നെ അപകടത്തിലായി കൊണ്ടിരിക്കുകയാണ്. നമ്മുടെ യുവജനങ്ങൾ മുഴുവൻ പ്രവാസികളായി കൊണ്ടിരിക്കുകയാണ്. പണ്ട് മലബാർ കുടിയേറ്റവും ഹൈറേഞ്ച് കുടിയേറ്റവും ഒക്കെ നടന്നിട്ടുണ്ട് പക്ഷേ അവയെ അതിജീവിക്കുവാൻ നമ്മുടെ സമൂഹത്തിന് സാധിച്ചു. കാരണം കുടുംബങ്ങളിൽ ധാരാളം കുട്ടികൾ ഉണ്ടായിരുന്നു നാട്ടിൽ ധാരാളം ആളുകൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അതല്ല സ്ഥിതി ആകെയുള്ള ഒന്നോ രണ്ടോ കുട്ടികൾ പോലും പ്രവാസികൾ ആകുന്നു. പല വീടുകളും പൂട്ടിയിട്ടു കൊണ്ടിരിക്കുകയാണ്. ഏകദേശം 10% വീടുകൾ എങ്കിലും ഓരോ ഇടവകയിലും പൂട്ടി ഇട്ടിട്ടുണ്ട്. ഈ പ്രവാസത്തെ അതിജീവിക്കാനുള്ള ശേഷി നമ്മുടെ സമൂഹത്തിന് ഇല്ല. ഇതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് വിവാഹം കഴിക്കാൻ സാധിക്കാതെ 30 വയസ്സ് കഴിഞ്ഞിട്ടും നിൽക്കുന്ന ആൺകുട്ടികളുടെ പ്രശ്നങ്ങൾ. സീറോ മലബാർ സഭയിൽ തന്നെ ഇപ്രകാരം ഒരു ലക്ഷത്തിന് മുകളിൽ ആൺകുട്ടികൾ ഉണ്ട് എന്ന കണക്ക് നമ്മെ ഞെട്ടിപ്പിക്കുന്നതാണ്. ഇവയൊക്കെ മൂലം കുടുംബങ്ങളുടെ തുടർച്ച നഷ്ടപ്പെടുകയാണ്. നമ്മുടെ സമൂഹം അന്യംനിന്നുപോയി കൊണ്ടിരിക്കുകയാണ്. വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ കേരളത്തിലെ ജനസംഖ്യയുടെ 25 % ക്രിസ്ത്യാനികൾ ആയിരുന്നു മുസ്ലീങ്ങൾ 14 % വും . 2004 സെൻസസിൽ നമ്മൾ 19.05 % വും. 2011 ലെ സെൻസസ് പ്രകാരം നമ്മൾ 18.38 % വും മുസ്ലീങ്ങൾ 26.5 % വുമാണ്. ഇനി 2021 ലെ സെൻസസ് വരുമ്പോൾ കാര്യങ്ങൾ ഇതിലും ഭീകരമായിരിക്കും. 2001 നിന്ന് 2011 ലേക്കുള്ള പത്ത് വർഷത്തെ ഇടവേളയ്ക്ക് അകത്തെ ഇവിടെ മുസ്ലീങ്ങളുടെ എണ്ണം കൂടിയത് പത്തുലക്ഷത്തി പതിനായിരം ആണ്. ഹിന്ദുക്കൾ മൂന്നു ലക്ഷത്തി അറുപത്തീരായിരവും കൂടി. എന്നാൽ ക്രിസ്ത്യാനികൾ കൂടിയത് ആകെ 84000 ആണ്. മാത്രമല്ല നമ്മുടെ പ്രധാന കേന്ദ്രങ്ങളിൽ ജനസംഖ്യ കുറയുകയാണ്. ഉദാഹരണത്തിന് കോട്ടയം ജില്ലയിൽ 12763 ക്രിസ്ത്യാനികൾ ഈ കാലയളവാൽ കുറഞ്ഞു. ഇനി 2021 ലെ സെൻസസ് വന്നാൽ സ്ഥിതി ഇതിലും ഭീകരമായിരിക്കും. ജനസംഖ്യ കുറയുന്നത് മൂലം നമ്മുടെ സാമൂഹിക രാഷ്ട്രീയ സ്വാധീനങ്ങൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ് മുൻകാലങ്ങളിൽ ഉണ്ടായിരുന്ന സ്വാധീനം ഒന്നും ഇപ്പോൾ നമുക്കില്ല. തിരുവതാംകൂർ പ്രദേശത്ത് 7 നിയമസഭാമണ്ഡലങ്ങൾ നമുക്ക് നഷ്ടപ്പെട്ടു പോയി. വാഴൂർ, കല്ലൂപ്പാറ തുടങ്ങിയവ ഉദാഹരണങ്ങളാണ് പകരം മലബാറിൽ പുതിയ ആരംഭിച്ചു. മലപ്പുറം ജില്ലയിൽ 16 നിയമസഭാ മണ്ഡലങ്ങൾ ഉണ്ട്. പത്തനംതിട്ടയിൽ 5 എണ്ണം മാത്രമാണ് ഉള്ളത്. മൂവാറ്റുപുഴ എന്ന ലോകസഭാ മണ്ഡലവും ഇതുപോലെ നമുക്ക് നഷ്ടപ്പെട്ടു പോയതാണ്. ജനാധിപത്യ ഭരണക്രമത്തിൽ ജനസംഖ്യ തന്നെയാണ് ഏറ്റവും വലിയ ശക്തി. ഈ സ്വാധീനം നമുക്ക് നഷ്ടപ്പെട്ടതിന് തെളിവാണ് നമ്മൾ നിരന്തരം പ്രഹരങ്ങൾ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നു എന്നത്. സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും മാത്രമുള്ള പ്രശ്നങ്ങളല്ല. നമ്മളറിയാതെ തന്നെ സാമൂഹിക തലത്തിലും ഗവൺമെൻറ് തലത്തിലും എല്ലാം നമുക്കെതിരെ ആസൂത്രിതമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പല നിയമ കുരുക്കളും പുതുതായി ഉണ്ടാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പല സഭാ സ്ഥാപനങ്ങളും നടത്തിക്കൊണ്ടു പോകുവാൻ ഇപ്പോൾ ബുദ്ധിമുട്ടായി മാറിക്കൊണ്ടിരിക്കുകയാണ്. ആ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ഈ കാര്യങ്ങൾ വളരെ വ്യക്തമായി അറിയാം. ചാനൽ ബഹിഷ്കരണവും സോഷ്യൽ മീഡിയയിലെ പ്രതിഷേധവും ഒന്നും ഇതിന് മറുപടികൾ അല്ല. നമ്മൾ ലക്ഷണങ്ങളെ ചികിത്സിച്ചിട്ട് കാര്യമില്ല രോഗത്തെ തന്നെ ചികിത്സിക്കണം. അതായത് നമ്മുടെ അംഗസംഖ്യ കുറയുന്നത് തന്നെയാണ് നമ്മുടെ സമൂഹം നേരിടുന്ന സകല പ്രതിസന്ധികൾക്കും പ്രധാനകാരണം. ഇതിന് കുടുംബങ്ങളിൽ കൂടുതൽ കുട്ടികൾ വേണമെന്ന പരിഹാരലേക്കാണ് നമ്മൾ പെട്ടെന്ന് തിരിയുന്നത് . അവിടം കൊണ്ട് നിർത്തുകയാണ്. എന്നാൽ അതിനുവേണ്ട സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടാതെ അതു സംഭവിക്കുകയില്ല. നമ്മുടെ യുവജനങ്ങളെ പ്രവാസികളാകാതെ ഇവിടെ പിടിച്ചു നിർത്തുകയും അവർക്ക് കുടുംബജീവിതത്തിലേക്ക് പ്രവേശിക്കുവാൻ ഉള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുകയും വേണം. അതായത് തൊഴിലില്ലായ്മ പരിഹരിക്കാൻ സാധിച്ചെങ്കിൽ മാത്രമേ മുകളിൽ പറഞ്ഞവ സംഭവിക്കുകയുള്ളൂ. അവർക്ക് തൊഴിൽ സാധ്യതകൾ തുറന്നു കൊടുക്കണം. സ്വയംതൊഴിലിന് ഉള്ള അവസരങ്ങൾ ഒരുക്കി കൊടുക്കണം. ഇതിനുള്ള പ്രധാന മാർഗമാണ് സർക്കാർ നമുക്ക് ഒരുക്കി തന്നിരിക്കുന്ന ന്യൂനപക്ഷ ആനുകൂല്യങ്ങളിൽ നമുക്ക് അർഹമായത് നേടിയെടുക്കുക എന്നത്. kscminorities.org എന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ വെബ്സൈറ്റിൽ കയറി നോക്കിയാൽ കാണാൻ സാധിക്കും എത്രമാത്രം ആനുകൂല്യങ്ങളാണ് സർക്കാർ അനുവദിച്ച നൽകുന്നതെന്ന് അതിൻറെ ഹാൻഡ് ബുക്ക് നോക്കിയാൽ നമുക്ക് തലകറക്കം വരും കാരണം ഇവ മുഴുവൻ മുസ്ലിം സമുദായം ഒറ്റയടിക്ക് കൊണ്ടുപോവുകയാണ്. നമുക്ക് യാതൊന്നും തന്നെ ലഭിക്കുന്നില്ല. മദർ തെരേസയുടെ പേരിലുള്ള സ്കോളർഷിപ്പ് പോലും മുസ്ലീങ്ങൾക്ക് 80 ശതമാനവും ബാക്കി അഞ്ചു സമുദായങ്ങൾക്കും കൂടി 20 ശതമാനവുമാണ് നൽകുന്നത്. പി എസ് സി ബാങ്ക് കോച്ചിങ്ങ് തുടങ്ങിയ മത്സര പരീക്ഷകൾ പരിശീലിപ്പിക്കുന്നതിനായി സർക്കാർ ചെലവിൽ 38 കേന്ദ്രങ്ങളാണ് മുസ്ലീങ്ങൾക്ക് അനുവദിച്ചു കൊടുത്തിരിക്കുന്നത്. നമുക്ക് അപേക്ഷിച്ചിട്ടും ഒന്നു പോലും നൽകാതെ നീതിനിഷേധം നടത്തിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ അപേക്ഷകൾ ഒക്കെ നിഷ്കരുണം തള്ളിക്കളയുകയാണ്. കേന്ദ്രസർക്കാർ ഒരുവർഷം 4700 കോടി രൂപയാണ് ന്യൂനപക്ഷ ആനുകൂല്യങ്ങൾക്കായി ബഡ്ജറ്റിൽ നീക്കിവയ്ക്കുന്നത് ഒരുകോടി കുട്ടികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്. കൂടാതെ സ്വയം തൊഴിൽ പദ്ധതികൾ, തൊഴിൽ വായ്പകൾ വിദ്യാഭ്യാസ ലോണുകൾ, ഇതര സാമ്പത്തിക സഹായങ്ങൾ, തുടങ്ങിയ എത്രമാത്രം ആനുകൂല്യങ്ങളാണ് നൽകിക്കൊണ്ടിരിക്കുന്നത്. ഇവയെല്ലാം കേരളത്തിൽ 80:20 അനുപാതത്തിലാണ് വീതി കൊണ്ടിരിക്കുന്നത് നമുക്ക് ഉച്ചിഷ്ടം പോലെ തരുന്ന 20 ശതമാനം പോലും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

ന്യൂനപക്ഷ ആനുകൂല്യങ്ങൾ എന്തിനുവേണ്ടിയാണ്? നിലനിൽപ്പ് അപകടത്തിൽ ആയിരിക്കുന്ന ന്യൂനപക്ഷ സമൂഹങ്ങളെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനു വേണ്ടിയാണ് ന്യൂനപക്ഷ ആനുകൂല്യങ്ങൾ. അങ്ങനെ നോക്കുകയാണെങ്കിൽ, ആനുകൂല്യങ്ങൾ അനുവദിച്ചിരിക്കുന്നതിന്റെ യഥാർത്ഥ അന്തസത്ത മനസ്സിലാക്കുക യാണെങ്കിൽ, നിലനിൽപ്പ് അപകടത്തിൽ ആയിരിക്കുന്ന ക്രൈസ്തവ സമൂഹത്തിനാണ് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കേണ്ടത്. മുസ്ലിം സമുദായത്തിന് നിലനിൽപ്പ് അപകടത്തിൽ ഒന്നുമല്ല അവർ അനുദിനം വർദ്ധിച്ചു പെരുകി കൊണ്ടിരിക്കുന്ന ഒരു സമൂഹമാണ്. ഈ സംസ്ഥാനം ഭരിക്കുന്ന സർക്കാരുകൾ ഇരട്ടത്താപ്പു നയങ്ങൾ ആണ് എപ്പോഴും സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. വിമോചന സമരകാലത്ത് ഇവിടെ 25% ഉള്ള ക്രിസ്ത്യാനികളെ ന്യൂനപക്ഷമായി കണക്കാക്കാൻ സാധിക്കില്ല എന്ന് സുപ്രീംകോടതിയിൽ സത്യവാങ്ങ്മൂലം കൊടുത്ത ഇഎംഎസ് സർക്കാരിന്റെ പിൻഗാമികൾ ഭരിക്കുന്ന പിണറായി സർക്കാർ എന്തുകൊണ്ട് 27% ഉള്ള മുസ്ലിങ്ങളെ ന്യൂനപക്ഷങ്ങൾ ആയി തന്നെ കണക്കാക്കി കൊണ്ടിരിക്കുന്നു എന്ന് വ്യക്തമാക്കണം. ഒരു സംസ്ഥാനത്തെ ന്യൂനപക്ഷങ്ങൾ ആരൊക്കെ എന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിനാണ്.

ന്യൂനപക്ഷം എന്ന പേര് നമുക്ക് ഒരു ബാധ്യതയായി മാറി കൊണ്ടിരിക്കുകയാണ് മുസ്ലീങ്ങൾ എവിടെയൊക്കെ ബോംബ് പൊട്ടിച്ചാലും പറയും ന്യൂനപക്ഷ വർഗീയത വളർന്നുകൊണ്ടിരിക്കുന്നു എന്ന്. ഇവിടുത്തെ ക്രിസ്ത്യാനികൾ എന്തെങ്കിലും വർഗീയ പ്രവർത്തനങ്ങൾക്കോ വിധ്വംസക പ്രവർത്തനങ്ങൾക്കോ പോകുന്നുണ്ടോ. പിന്നെ എന്തിനാണ് സ്ഥിരം ന്യൂനപക്ഷ വർഗീയത വളരുന്നു എന്ന് പറഞ്ഞ് നമ്മളെ കൂടി അപമാനിക്കുന്നത്. എന്നാൽ ന്യൂനപക്ഷ ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ നമ്മളെ യാതൊരു തരത്തിലും പരിഗണിക്കുന്നുമില്ല.

ഇതോടൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് സംവരണത്തിന്റെ കാര്യവും. സംവരണം ഇന്ന് തികച്ചും അനീതി പരമായി നടന്നുകൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസത്തിനും ജോലിക്കും അതിനുള്ള മാനദണ്ഡങ്ങളിലും എല്ലാ സംവരണമാണ്. പ്രവേശന പരീക്ഷകളിൽ സംവരണക്കാർക്ക് കുറഞ്ഞ മാർക്ക് മതി. പോലീസ് തുടങ്ങിയ ജോലികളിൽ നെഞ്ചളവ്, പൊക്കം തുടങ്ങിയവയ്ക്കും സംവരണമാണ്. മുസ്ലീങ്ങൾ, പിൻവാതിലിലൂടെ 12% സംവരണമാണ് നേടിയെടുത്തിരിക്കുന്നത്. സംവരണത്തിന്റെ പേരിൽ നിരന്തരം പഴയ കേൾക്കുന്ന എസ്സി എസ്ടി വിഭാഗങ്ങൾക്ക് 10 % മാത്രമാണ് സംവരണം. ജനസംഖ്യാനുപാതികമായി ഇനിയും കൂടുതൽ സംവരണം വേണമെന്ന് പറഞ്ഞ് മുസ്ലിങ്ങൾ ഹൈക്കോടതിയിൽ ഇപ്പോൾ ഹർജി കൊടുത്തിരിക്കുകയാണ്. ഹൈക്കോടതി സർക്കാരിനോട് നിലപാടു അറിയിക്കുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. മുസ്ലിം പിൻതുണയോടു കൂടി മുന്നോട്ടു പോകുന്ന ഒരു സർക്കാർ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഉള്ളത് വ്യക്തമാണ്. ക്രിസ്ത്യാനികൾക്ക് സംവരണം വേണ്ട എന്ന് പണ്ട് ഫാ.ജറോം ഡിസൂസ എന്ന വൈദികൻ പറഞ്ഞു എന്ന് പഴങ്കഥ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഭരണഘടനാപരമായി സംവരണാനുകൂല്യം ഉള്ളത് എസ്സി എസ്ടി വിഭാഗത്തിന് മാത്രമാണ് പിന്നീട് 1982 ലോ മറ്റോ ആണ് മണ്ഡൽ കമ്മീഷൻ വരുകയും ഒബിസി വിഭാഗങ്ങൾ എന്ന പേരിൽ ധാരാളം വിഭാഗങ്ങളെ അതിൽ ഉൾപ്പെടുത്തി അവർക്കും സംവരണം ഏർപ്പെടുത്തുകയും ചെയ്തത്. ദുർബല വിഭാഗങ്ങളെ സംരക്ഷിക്കുവാൻ ഏർപ്പെടുത്തിയ സംവരണം ഇന്ന് ചില പ്രബല വിഭാഗങ്ങൾ കൈയടക്കിയിരിക്കുകയാണ്. നമ്മളെപ്പോലെ തന്നെ സമാനമായ പ്രതിസന്ധികൾ അനുഭവിക്കുന്ന നായർ സമുദായവും ബ്രാഹ്മണ സമുദായവും ഇതര സമുദായങ്ങളും ഒക്കെയുണ്ട് അവയ്ക്കൊന്നും ഇത്രയും പോലും പ്രതികരണശേഷി ഇല്ല എന്ന് മാത്രം. നിലവിൽ അനുവദിക്കപ്പെട്ട സാമ്പത്തിക സംവരണം നമുക്ക് ലഭിച്ചിരിക്കുന്ന സുവർണ അവസരമാണ്. ഇത് കേന്ദ്ര സർക്കാർ നടപ്പിലാക്കി കഴിഞ്ഞു. ഇതിന്റെ ഗുണഫലങ്ങളെക്കുറിച്ച് ക്രൈസ്തവർ വേണ്ടത്ര ബോധവാൻമാരല്ല. കേരള സർക്കാർ ഇത് നടപ്പിലാക്കുന്നതിൽ ബോധപൂർവ്വമായ കാലതാമസം വരുത്തിക്കൊണ്ടിരിക്കുകയാണ്. ചില OBC വിഭാഗങ്ങളെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇത്. ഇതിനെതിരെ നമ്മുടെ സമുദായത്തിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. ഈ കാര്യങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ചങ്ങനാശേരി അതിരൂപത പ്രസിദ്ധീകരിച്ചിരിക്കുന്ന പഠന ഗ്രന്ഥമായ “കേരള ക്രൈസ്തവർ അവസ്ഥയും അവകാശങ്ങളും” എന്ന 30 രൂപ മാത്രം വിലയുള്ള പുസ്തകം വായിക്കുക.

Leave a Reply

Your email address will not be published. Required fields are marked *