
ആലപ്പുഴ രൂപതാ വൈദികനും സഭക്കുവേണ്ടി ഇപ്പോള്‍ US – ല്‍ സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന ഫാ. ക്ലീറ്റസ് കാരക്കാടന്‍ അദ്ദേഹത്തിന്‍റെ ഫെയ്സ് ബുക്കില്‍ കുറിക്കുന്നതെന്തെന്നാല്‍ ;
വായിച്ചു നോക്കാം …
*പള്ളിഭ്രമം:
***
ദൈവജനത്തിന് പ്രാർത്ഥനയ്ക്കായ് ഒരുമിച്ചു കൂടുവാൻ ദേവാലയങ്ങൾ ആവശ്യമാണ്. അതിന് അംബരചുംബികളും അതിവർണ്ണാഭവുമായ രാജകൊട്ടാരങ്ങൾ ആവശ്യമില്ല. അത്യാവശ്യം ഉറപ്പുള്ളതും മനോഹരവും ആവശ്യത്തിനു വലിപ്പമുള്ളതും തങ്ങളുടെ കൊക്കിൽ ഒതുങ്ങുന്നതുമായ ദേവാലയങ്ങൾ ആവശ്യമുള്ളിടത്തൊക്കെ നിർമ്മിക്കുവാൻ ദൈവജനങ്ങൾ തങ്ങളുടെ ഇല്ലായ്മയിൽ നിന്നും പണ്ടുമുതലേ സന്തോഷത്തോടെ കൊടുക്കാറുണ്ട്.
പക്ഷേ, ഇന്ന് അതല്ല അവസ്ഥ. പള്ളി പണിക്ക് താൽപ്പര്യം കാണിച്ച വൈദീകന്റെ സാമാന്യ ബോധമില്ലാത്ത ചില തീരുമാനങ്ങൾ കാരണം ചൂഷണം ചെയ്യപ്പെടുന്ന ജനങ്ങളാണ് ഇടവകകളിലുള്ളത്. കൊടുത്ത് കൊടുത്ത് ജനം അവശരായിട്ടും നിർമ്മാണം എങ്ങുമെത്താതെ കിടക്കുന്ന പള്ളികൾ കേരളത്തിലെ എല്ലാ രൂപതകളിലുമുണ്ടാകും. ഒരു സാധാരണ പ്രദേശത്തെ, സാധാരണ ജനങ്ങൾക്കു വേണ്ടി തങ്ങൾക്കുള്ള സാമ്പത്തീക സ്രോതസിലുള്ള ഒരു ദേവാലയം നിർമ്മിക്കുന്നതിനുപകരം നവോത്ഥാനകാലഘട്ടത്തിൽ ഇറ്റലിയിലും റോമിലുമൊക്കെയുണ്ടായ അതേ ശിൽപചാതുരിയിലും മറ്റും അതിബ്രഹത്തായ ദേവാലയങ്ങൾ ഉണ്ടാക്കാനുള്ള ആഗ്രഹം നല്ലതായിരിക്കാം. പക്ഷേ, പണം തരാനുള്ള ജനത്തിന്റെ അവസ്ഥയും കൂടെ കണക്കിലെടുക്കണം.
*കൊടിമരഭ്രമം:
***
എല്ലാ കത്തോലിക്കാ ദേവാലയങ്ങളുടേയും മുറ്റത്ത് ഏതെങ്കിലുമൊരുവശത്ത് സൗകര്യപ്രദമായി സ്റ്റീലിലും മറ്റും നിർമ്മിച്ച ഒരു സാധാരണ കൊടിമരം വളരെ ലാളിത്യമാർന്ന ഒരു കാഴ്ചയായിരുന്നു. കൊല്ലത്തിൽ ഒന്നോ രണ്ടോ തവണമാത്രം നടക്കുന്ന തിരുനാളുകളുടെ കൊടി ആശിർവ്വദിച്ചു കയറ്റാനുള്ളതാണിത്. അതല്ലാതെ ഒരു ഉപയോഗവും ഇതുകൊണ്ടില്ല.
കഴിഞ്ഞ ഏതാനും വർഷങ്ങളായി നിർമ്മാണ പ്രവർത്തനങ്ങൾ നോക്കി മാത്രം നടക്കുന്ന വൈദീകരുടെ കട്ടാമ്പാരയ്ക്ക് ഇരയാവുകയാണ് ഈ എലുമ്പിച്ച കൊടിമരങ്ങൾ. എന്നിട്ട്, ദേവാലയ മുറ്റത്തുതന്നെ ഭീമാകാരങ്ങളായ ചെമ്പുപൂശിയ കൊടിമരങ്ങൾ ലക്ഷങ്ങൾ പിരിവെടുത്തും / സ്പോൺസർ ചെയ്യിപ്പിച്ചും കെട്ടിയുയർത്തുകയാണ്. നൂറുപേർക്ക് നിവർന്നുനിൽക്കാൻ ഇടമില്ലാത്ത ദേവാലയമുറ്റത്തു പോലും കാണാം വലിയ ക്ഷേത്രങ്ങളുടെ മുറ്റത്ത് മാത്രം കണ്ടിരുന്ന ഈ “സ്വർണ്ണ കൊടിമരങ്ങൾ”. ചുരുക്കം ചിലയിടങ്ങളിൽ വൈദീകർ മാറി മാറി വരുന്നതനുസരിച്ച് ഈ ചെമ്പു ചുറ്റിയ കൊടിമരങ്ങൾ ഉയർന്നുവലുതായിക്കൊണ്ടിരിക്കും. മിക്കയിടങ്ങളിലും ഇടവക ജനത്തിന്റെ താൽപ്പര്യം ആരായാതെയാണ് ഈ കൊടിമരനിർമ്മാണം.
ഏറ്റവും പ്രധാനപ്പെട്ടത്, കത്തോലിക്കാസഭയുടെ കേന്ദ്രമായ വത്തിക്കാനിലും അതുപോലെ റോമിലും ഇറ്റലിയിലും വിദേശരാജ്യങ്ങളിലെങ്ങും പള്ളിമുറ്റത്ത് കൊടിമരങ്ങളില്ല എന്നതാണ്.
*കല്ലുപാകൽ ഭ്രമം:
***
എത്ര സുന്ദരമായിരുന്നു നമ്മുടെ ദേവാലയമുറ്റങ്ങൾ! ആ മണ്ണിൽ കാലൂന്നി നടന്ന് ദേവാലയത്തിലെത്തുന്നതും വേദപാഠക്ലാസിനു ശേഷം അവിടെ കൂട്ടുകാരുമായി ഓടി നടക്കുന്നതുമൊക്കെ ഈ തലമുറയുടെ നഷ്ടമാണ്. ഇന്ന് ഇടവകകൾ തോറും വർദ്ധിച്ചുവരുന്ന മറ്റൊരു ഭ്രമമാണ് പള്ളിമുറ്റത്തു കഴിയുമെങ്കിൽ ഒരിഞ്ച് സ്ഥലം പോലും ബാക്കിയിടാതെ ചെയ്യുന്ന തറയോട് പാകുന്ന രീതി. ചില സ്ഥലങ്ങളിൽ ഒരുപക്ഷെ അത് കുറച്ചൊക്കെ ആവശ്യമായേക്കാം എന്നാൽ, ഇന്ന് ഒരാവശ്യവുമില്ലാതെ പള്ളി മുറ്റത്തുമുഴുവനും ഇങ്ങനെ കല്ലുവിരിക്കുന്നത് എന്തിനാണെന്ന് എത്ര ചിന്തിച്ചിട്ടും മനസിലാകുന്നില്ല. ലക്ഷങ്ങൾ മുടക്കിയിടുന്ന ഇതെല്ലാം ശരിയായ പരിപാലനയില്ലാത്തതുമൂലം മണ്ണിനടിയിൽ മൂടപ്പെട്ടിട്ട് അതിന്റെ പുറമെ വീണ്ടും പുതിയവ ഇടുന്നതും പാവം ജനങ്ങൾ ചിലപ്പോൾ നോക്കി നിൽക്കേണ്ടി വന്നേക്കാം.
*ഗ്രോട്ടോഭ്രമം:
***
ലൂർദ്ദിലേയും ഫാത്തിമയിലേയും മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിലെ ഗ്രോട്ടോകൾ വളരെ പ്രശസ്തമാണ്. അതിന്റെ മാതൃകയിൽ മാതാവിന്റെ നാമത്തിലുള്ള ദേവാലയങ്ങളിലും തീർത്ഥാടന കേന്ദ്രങ്ങളിലുമൊക്കെ ഗ്രോട്ടോകൾ നിർമ്മിക്കുന്ന രീതികൾ സഭയിൽ പലയിടത്തുമുണ്ട്.
കേരളത്തിൽ അതല്ല, ഏതുവിശുദ്ധന്റെ പേരിലാണു പള്ളി സ്ഥാപിതമായത് അതൊന്നും ഒരു പ്രശ്നവുമല്ല. ഗ്രോട്ടോ പണിയണമെന്ന് അച്ചനു വിചാരം കേറിയാൽ അതു പണിതേ അടങ്ങു. അതു ചെറുതൊന്നുമല്ല. ഇടവകക്കാർക്ക് വിശുദ്ധവാരം പോലുള്ള തിരക്കുപിടിച്ച ദിവസങ്ങളിൽ മുറ്റത്ത് സ്വസ്ഥമായിട്ട് നിൽക്കുവാൻ സ്ഥലമില്ലാത്ത ദേവാലയമുറ്റത്തും കാണാം വലിയൊരു ഗ്രോട്ടോ. അതിൽ മാതാവ് മാത്രമല്ല പറ്റുമെങ്കിൽ സകല വിശുദ്ധരുടേയും രൂപങ്ങളും സ്ഥാപിക്കും.
* കമാനഭ്രമം:
**
മുൻപ് പല ദേവാലയങ്ങളും ഇങ്ങനെ തുറന്ന സ്ഥലത്ത് തലയുയർത്തി നിൽക്കുന്ന രീതിയായിരുന്നു. അന്നെല്ലാം വൈകുന്നേരങ്ങളിൽ ഇടവകയിലെ ചെറുപ്പക്കാരും മുതിർന്നവരും ജോലിയൊക്കെ കഴിഞ്ഞുവന്ന് പള്ളിമുറ്റത്ത് അൽപ്പനേരം സു സുഹൃത്തുക്കളുമായി സംസാരിച്ച് ഇരിക്കുന്ന പതിവുണ്ടായിരുന്നു . ഇന്നതൊക്കെ മാറി. മതിലുകൾകെട്ടിപള്ളികളെ അതിനുള്ളിലാക്കി ഇടവകക്കാരെ അകറ്റി നിർത്തുന്ന രീതി ഇപ്പോൾ കൂടുതലാണ്. മതിലു മാത്രമല്ല, മതിലിനു മുന്നിൽ രാജകീയരീതിയിൽ കോൺക്രീറ്റ് കമാനങ്ങളുയർത്തി, കുറച്ച് പ്രശസ്തിയുള്ള വിശുദ്ധരുടെ രൂപങ്ങളും നേർച്ചപ്പെട്ടികളും അതിനു താഴെ വെണ്ണക്കല്ലിൽ അച്ചന്റെ പേരും കൊത്തിവെക്കും. ഇതുപോലുള്ള സൗന്ദര്യ വർദ്ധനത്തിന്റെ പേരിൽ കോൺക്രീറ്റിൽ വൈകൃതങ്ങൾ കെട്ടിയുണ്ടാക്കി നശിപ്പിച്ച പള്ളിമുറ്റങ്ങളുമുണ്ട്. (പണം ഇടവകക്കാരുടേതാണ്, അച്ചന്റെ പേരും)
*നേർച്ചഭ്രമം
**
സാധാരണയായുണ്ടായിരുന്ന കുറേ നേർച്ചാരീതികൾക്ക് പുറമെ പുതിയ നേർച്ചരീതികൾ വിശ്വാസികളുടെമേൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമം ചിലയിടങ്ങളിലൊക്കെ തുടങ്ങി… തുലാഭാരം വരെയായി ആരെങ്കിലും ഗരുഡൻ തൂക്കം കൂടെ തുടങ്ങിയാൽ ഉഷാറായേനെ….
*പൊളിച്ചുപണിയൽ ഭ്രമം:
****
ഈ അടുത്തകാലത്തായിട്ട് കാണുന്ന മറ്റൊരു പ്രവണത ഒരുപുതിയപള്ളിയിലേക്ക് സ്ഥലം മാറിവരുന്ന ഒരു വികാരിയച്ചൻ ആദ്യം നോക്കുന്നത് പൊളിച്ചു പണിയുവാനുള്ള സാദ്ധ്യത എവിടെയൊക്കെയുണ്ട് എന്നാണ്. പോയ വികാരി പൊളിച്ചു കെട്ടിയതായിരിക്കും ചിലപ്പോൾ ഈ വികാരി വീണ്ടും പൊളിക്കുന്നത്. ചിലയാളുകൾ ആവശ്യമില്ലാതെ പൊളിച്ചും കെട്ടിയും തുറസായിക്കിടന്ന വിശാലമായ പള്ളിമുറ്റമൊക്കെ നശിപ്പിക്കും. ഇടവകയിലെ ആളുകളെ സന്ദർശിക്കുകയോ അവരുടെ കാര്യങ്ങളറിയുകയോ ചെയ്യുന്നതൊന്നും പ്രാധാന്യമില്ലാത്ത കാര്യങ്ങളായി ഇന്നു മാറിക്കഴിഞ്ഞു. വന്ന് ഒരു മാസം കഴിയും മുന്നെ പൊളിച്ചുപണി അജൻഡ അവതരിപ്പിച്ച് പിരിവു തുടങ്ങും.പിന്നെ പൊളിച്ചുപണിതുടങ്ങും. നിലവിലുള്ള സാങ്‌ക്ച്വറി( ബലിയർപ്പിക്കുന്ന സ്ഥലം) അതാണു പലരും കണ്ണുവെക്കുന്ന ആദ്യസ്ഥലം. കോടികൾ മുടക്കി നിർമ്മിച്ചിട്ട് പത്തുവർഷം പോലും തികയാത്ത പള്ളികളിലും ഇങ്ങനെ പൊളിച്ചുപണിചെയുന്നു എന്നതാണ് ദു:ഖകരം.
(ആവശ്യമുള്ള പള്ളികളിൽ ചെയ്യുന്നതിന് ആരും എതിരല്ല)
* പെരുന്നാൾ ഭ്രമം:
***
പള്ളിപ്പെരുന്നാളിനു ഒരു സോഷ്യൽ ആസ്പെക്റ്റുണ്ട്, എന്നാലും പള്ളിപ്പെരുന്നാൾ പള്ളിപ്പെരുന്നാൾ തന്നെയാണ്. പെരുന്നാൾ ധൂർത്തിനെക്കുറിച്ച് സർക്കുലറുകൾ ഒരുപാട് ഇറങ്ങുന്നുണ്ടെങ്കിലും ധൂർത്തിനുമാത്രം ഒരു കുറവുമില്ല. കുറച്ചൊക്കെ ആത്മീയതയും ബോധവും ഉള്ള ഇടവകക്കാർ പെരുന്നാൾ ദിവസം മറ്റു പള്ളികളിൽപ്പോയി വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന രീതി വന്നു തുടങ്ങി. അതിൽ നിന്നു മനസിലാക്കാം ആത്മീയോത്സവങ്ങളായ തിരുനാളുകൾക്ക് സംഭവിച്ച അപചയം.
* ഭ്രമം പൂണ്ട് ഇങ്ങനെ ഓരോന്ന് ആവശ്യമില്ലാതെ കെട്ടിയുയർത്തുമ്പോഴും അവശ്യം ആവശ്യമായവയെക്കുറിച്ച് ചിന്തിക്കുകപോലുമില്ല. മണിക്കൂറുകൾ നീണ്ട ദേവാലയകർമ്മങ്ങളിൽ പങ്കെടുക്കുവാൻ വരുന്നവർക്ക് ഉപയോഗിക്കുവാൻ വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യങ്ങൾ എത്ര പള്ളികളിലുണ്ട്? കുടിക്കുവാൻ ശുദ്ധജലത്തിനുള്ള സൗകര്യം എത്ര സ്ഥലങ്ങളിലുണ്ട്? ഇതൊക്കെ ഇടവകക്കാർ ശ്രദ്ധയിൽപ്പെടുത്തിയാലും
ചെയ്യണമെന്നില്ല.
*ഇതുപോലുള്ള ഒരുപാടു ഭ്രമങ്ങളാണു ആത്മീയതയിൽ നിന്നും ജനങ്ങളിൽ നിന്നും ഞാനുൾപ്പെടുന്ന വൈദീകസമൂഹത്തെ അകറ്റി നിർത്തുന്നതെന്ന് എളിമയോടെ ഞാൻ തിരിച്ചറിയുന്നു.
ഇതുപോലുള്ള ഭ്രമങ്ങളാണ് വിശ്വാസികളെ നിരീശ്വരവാദികളോ സഭാവിരോധികളോ ആക്കുന്നത്.
ഇതുപോലുള്ളഭ്രമങ്ങളാണ് വൈദീകരുടെമേൽ കൈചൂണ്ടാൻ ജനങ്ങൾക്ക് അവസരം കൊടുത്തത്.
ഇതുപോലുള്ള ഭ്രമങ്ങളാണ് ഇടവകകളിലെ സാമ്പത്തീക വ്യവഹാരങ്ങൾ സുതാര്യമല്ലെന്ന് ജനം ചിന്തിക്കുവാൻ കാരണമായത്…
ഇതിനൊക്കെ ഒരു നിയന്ത്രണം കേരളത്തിലെ സഭാനേതൃത്വം ഒന്നടങ്കം എടുത്ത് കർശ്ശനമായി നടപ്പിൽ വരുത്തിയിരുന്നെങ്കിൽ എന്ന് ജനം ആഗ്രഹിക്കുന്നു. എന്തുകൊണ്ട് സഭാനേതൃത്വം മാത്രം മനസിലാക്കുന്നില്ല?
വിശ്വാസികളാണു സഭ. അവർക്കുവേണ്ടിയാണു സഭ സ്ഥാപിതമായത്. അതുകൊണ്ട്, ജനത്തിനു ആവശ്യമില്ലാത്തതെല്ലാം കെട്ടിയുയർത്തുന്നതല്ല, അവർക്ക് ആവശ്യമുള്ളവ മുൻഗണനാക്രമത്തിൽ ചെയ്തുകൊടുക്കുവാൻ കഴിയുന്ന രീതിയിൽ ശുശ്രൂഷാ സംവിധാനങ്ങൾ മാറ്റിയെഴുതപ്പെടണം..
ഇന്നത്തെ രീതിയിൽ സഭക്ക് കൂടുതൽ മുന്നോട്ടുപോകാനാകില്ല.
( കുറിച്ചതെല്ലാം എന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾമാത്രം)
(കാരക്കാടൻ)
കടപ്പാട് : ഫാ. ക്ലീറ്റസ് കാരക്കാടന്









Leave a Reply