Sathyadarsanam

തൊഴിലില്ലാത്തവരുടെ എണ്ണം ക്രൈസ്തവര്‍ക്കിടയില്‍ കൂടുന്നുവെന്ന പാര്‍ലമെന്ററി റിപ്പോര്‍ട്ട് ഭീതിജനകമെന്ന് സീറോ മലബാര്‍ യൂത്ത്മൂവ്മന്റ്

കാക്കനാട് : ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച രേഖകളും വെളിപ്പെടുത്തലുകളും ഇന്ത്യയിലെ ഇതര മത ന്യൂനപക്ഷങ്ങളെക്കാള്‍ കൂടുതലാണ് ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ തൊഴിലില്ലായ്മ നിരക്ക് എന്ന് സാക്ഷ്യപ്പെടുത്തുന്നു. നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓഫീസ് ദേശീയ തലത്തില്‍ നടത്തിയ പീരിയോഡിക്കല്‍ ലേബര്‍ ഫോഴ്‌സ് സര്‍വ്വേയുടെ 2017-18 കാലഘട്ടത്തിലെ സ്ഥിരവിവര കണക്കുകള്‍ പ്രകാരം മതാടിസ്ഥാനത്തിലുള്ള തൊഴിലില്ലായ്മ നിരക്ക് ഹിന്ദു- മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ ഗ്രാമീണ സ്ത്രീകളില്‍ 3:5, 5:7, 8:11 നഗരങ്ങളില്‍ 10:0, 14:5, 15:6 അനുപാതമാണ്. ഗ്രാമീണ പുരുഷനമാരുടെ നിരക്ക് 5:7, 6:7, 6:9 ഉം നഗരങ്ങളിലേത് 6:9, 7:5, 8:9 എന്നതുമാണ്. ഈ സര്‍വ്വേയില്‍ പ്രകാരം മതന്യൂനപക്ഷ വിഭാഗങ്ങളില്‍ ക്രൈസ്തവര്‍ തീര്‍ത്തും പിന്നോക്കാവസ്ഥയിലാണെന്ന് വ്യക്തമാണ്. വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിലും തൊഴില്‍ മേഖലകളിലും ക്രൈസ്തവ സമൂഹം മുന്നില്‍നില്‍ക്കുന്നുവെന്ന് നിരന്തരമുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നതാണ് പുതിയ കണക്കുകള്‍.
മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമായി ഇന്നിപ്പോള്‍ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ ആരോഗ്യമേഖലകളിലും വാണിജ്യ വ്യവസായ ബിസിനസ് തലങ്ങളിലും ക്രൈസ്തവര്‍ പുറന്തള്ളപ്പെട്ടിരിക്കുന്നത് തിരിച്ചറിയേണ്ടിയിരിക്കുന്നു. മലയോര തീരദേശമേഖലയുടെ പ്രതിസന്ധികളും കാര്‍ഷിക തര്‍ച്ചയും സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധിയോടൊപ്പം ക്രൈസ്തവര്‍ക്കിടയില്‍ തൊഴില്‍ രഹിതരുടെ എണ്ണം പെരുകുന്നത് കുടുംബഭദ്രതയ്ക്കും സാമൂഹ്യവും സാമുദായികവുമായ അസന്തുലിതാവസ്ഥയ്ക്കും കാരണമായിട്ടുണ്ട്. വിവിധ ക്രൈസ്തവ സഭകള്‍ നടത്തുന്ന വിദ്യാഭ്യാസ ആരോഗ്യസ്ഥാപനങ്ങളൊഴിച്ചാല്‍ അഭ്യസ്ഥവിദ്യരായ ക്രൈസ്തവര്‍ക്കുള്ള ജോലി സാധ്യതാമേഖലകള്‍ പരിമിതങ്ങളായി മാറിയിരിക്കുന്നു. നിലവിലെ സാമ്പത്തിക പിന്നോക്കാവസ്ഥ ഉയര്‍ന്ന വിവാഹപ്രായനിരക്കിലും അവിവാഹിതരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവിലും എണ്ണത്തില്‍ ശുഷ്‌കിച്ച കുടുംബങ്ങള്‍ക്കും ക്രൈസ്തവ ജനസംഖ്യാ ഇടിവിനും ഇടനല്‍കുന്നു.
ജോലി സംവരണത്തിലും ന്യൂനപക്ഷക്ഷേമ പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും പങ്കുവയ്ക്കലിലും ക്രൈസ്തവര്‍ കടുത്ത വിവേചനം നേരിടുന്നുവെന്ന വസ്തുത നിലനില്‍ക്കെയാണ് കേന്ദ്രസര്‍ക്കാരില്‍നിന്നും ക്രൈസ്തവ തൊഴിലില്ലായ്മയുടെ പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി വിദ്യാഭ്യാസം, സ്വയം തൊഴില്‍, സംരംഭകത്വം, കോച്ചിംഗ് സെന്റര്‍ എന്നീ മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നുണ്ടെങ്കിലും അതിന്റെ ഗുണഫലങ്ങള്‍ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷത്തിനല്ലാതെ ക്രൈസ്തവര്‍ക്ക് സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയുടെ പേരില്‍ ജനസംഖ്യാനുപാതികമായി ലഭിക്കുന്നില്ല. ഇന്ത്യയിലെ ക്രൈസ്തവരുടെ സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിക്കുന്നതിനും നിലവിലുള്ള ന്യൂനപക്ഷ പദ്ധതികളില്‍ ക്രൈസ്തവരെ കൂടുതലായി ഉള്‍പ്പെടുത്തുകയും സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ തലങ്ങളില്‍ ജോലി സംവരണവും വിവിധ മേഖലകളില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്യേണ്ടതുമാണ്.
എസ്.എം.വൈ.എം. സംസ്ഥാന പ്രസിഡന്റ് ജൂബിന്‍ കൊടിയംകുന്നേലിന്റെ അദ്ധ്യക്ഷതയില്‍ കാക്കനാട് സഭാ ആസ്ഥാനത്ത് നടന്ന യോഗത്തില്‍ എസ്.എം.വൈ.എം. ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരില്‍, സംസ്ഥാന സെക്രട്ടറി മെല്‍ബിന്‍ പുളിയംതൊട്ടിയില്‍, വൈസ് പ്രസിഡന്റ് അഞ്ജുമോള്‍ ജോണി പൊന്നമ്പേല്‍, ഡെപ്യൂട്ടി പ്രസിഡന്റ് ജിതിന്‍ മുടപ്പാലയില്‍, സെക്രട്ടറി ആല്‍ബിന്‍ വറപോളയ്ക്കല്‍, ജിബിന്‍ താന്നിയ്ക്കാമറ്റത്തില്‍, കൗണ്‍സിലര്‍മാരായ ആല്‍വിന്‍ ഞായര്‍കുളം, ദിവ്യവിജയന്‍ കൊടിത്തറ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *