സീറോ മലബാർ സഭയിൽ ഫരീദാബാദ്, ഉജ്ജയിൻ, കല്യാൺ, ഷംഷാബാദ് രൂപതകളെ അതിരൂപതകളായി ഉയർത്തി

സീറോ മലബാർ സഭയിൽ ഫരീദാബാദ്, ഉജ്ജയിൻ, കല്യാൺ, ഷംഷാബാദ് രൂപതകളെ അതിരൂപതകളായി ഉയർത്തിയുള്ള പ്രഖ്യാപനം മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ നടത്തി. ഫരീദാബാദ് കേന്ദ്രമായുള്ള പ്രോവിൻസിൽ ബിജ്‌നോർ, ഗോരഖ്‌പൂർ രൂപതകൾ സാമന്ത രൂപതകളായിരിക്കും. ഫരീദാബാദ് രൂപതാദ്ധ്യക്ഷനായ മാർ കുര്യാക്കോസ് ഭരണികുളങ്ങരയാണ് മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പായി നിയമിതനായിരിക്കുന്നത്.
ഉജ്ജയിൻ രൂപതാദ്ധ്യക്ഷനായ മാർ സെബാസ്റ്റ്യൻ വടക്കേൽ പുതിയ മെത്രാപ്പോലീത്തൻ ആർച്ചുബിഷപ്പ്. സാഗർ, സത്ന, ജഗ്ദൽപൂർ രൂപതകളാണ് ഉജ്ജയിൻ അതിരൂപതയുടെ സാമന്തരൂപതകളായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. കല്യാൺ കേന്ദ്രമാക്കിയുള്ള പ്രോവിൻസിൽ ഛാന്ദ, രാജ്കോട്ട് രൂപതകളാണ് ഉൾപ്പെട്ടിരിക്കുന്നത്.
കല്യാൺ രൂപതാ മെത്രാനായ മാർ തോമസ് ഇലവനാൽ 75 വയസ്സു പൂർത്തിയായതിനെത്തുടർന്നു രാജി സമർപ്പിച്ചതിനാൽ, നിലവിൽ സീറോമലബാർ സഭയുടെ കൂരിയാമെത്രാനായ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ കല്യാണ്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെട്ടു.
ഷംഷാബാദ് അതിരൂപതയുടെ സാമന്ത രൂപത അദിലാബാദ് രൂപതയാണ്. ഷംഷാബാദിലെ മെത്രാൻ മാർ പ്രിൻസ് ആൻ്റണി പാണങ്ങാടനാണ് പ്രോവിൻസിന്റെ മെത്രാപ്പോലീത്ത. തമിഴ്‌നാട്ടിലെ ഹൊസൂർ രൂപത തൃശൂർ അതിരൂപതയുടെ സാമന്ത രൂപതയാക്കിയും മേജർ ആർച്ച് ബിഷപ്പ് കല്‌പന നല്‌കിയിട്ടുണ്ട്.







Leave a Reply