Sathyadarsanam

പ്രതിവര്‍ഷം കൊല്ലപ്പെടുന്നത് കോടിക്കണക്കിന് കുഞ്ഞുങ്ങള്‍: മരണസംസ്കാരത്തിന് ഭാരതം വാതില്‍ തുറന്നിട്ടിട്ട് ഇന്നേക്ക് 50 വര്‍ഷം: ഭാരത സഭ ഇന്നു ദേശീയ വിലാപദിനമായി ആചരിക്കുന്നു

ഗര്‍ഭഛിദ്രത്തിന് പച്ചക്കൊടി കാണിച്ചു മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് രാജ്യത്ത് നിലവില്‍ വന്നിട്ട് 50 വര്‍ഷം പൂര്‍ത്തിയാകുന്ന ഇന്നു ഗര്‍ഭഛിദ്രത്തിന് വിധേയരായിട്ടുള്ള ഭ്രൂണാവസ്ഥയിലുള്ള ശിശുക്കളെ അനുസ്മരിച്ച് ഭാരത കത്തോലിക്ക സഭ ദേശീയ വിലാപദിനമായി ആചരിക്കുന്നു. ഗര്‍ഭഛിദ്രത്തിലൂടെ മരണപ്പെട്ട ശിശുക്കള്‍ക്കുവേണ്ടി ദിവ്യബലിയര്‍പ്പണം, പ്രാര്‍ത്ഥനാശുശ്രൂഷകള്‍, കരുണക്കൊന്ത, ഉപവാസം, രണ്ടു മിനിറ്റ് നേരം ദേവാലയങ്ങളില്‍ മരണമണി മുഴക്കല്‍, ബോധവത്കരണ അനുസ്മരണ സമ്മേളനങ്ങള്‍, സാമൂഹ്യമാധ്യമ പ്രചാരണ പരിപാടികള്‍ എന്നിവ രാജ്യത്തുടനീളം ഇന്നു നടക്കും.

രാജ്യത്ത് ഗര്‍ഭഛിദ്ര നിയമം ആവശ്യമുണ്ടോ എന്ന് വിലയിരുത്തുന്നതിനായി ശാന്തിലാല്‍ ഷാ കമ്മിറ്റിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയ 1960കളില്‍ തന്നെ ഇന്ത്യയില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കാന്‍ സമ്മര്‍ദ്ധമുണ്ടായിരിന്നു. ആ സമയത്ത്, 1860ലെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 312 പ്രകാരം ഗര്‍ഭഛിദ്രം കര്‍ക്കശമായും നിയമവിരുദ്ധമായിരുന്നു എന്ന് മാത്രമല്ല, ഒരു സ്ത്രീയുടെ ‘ഗര്‍ഭം അലസിപ്പിക്കാന്‍ കാരണമാകുന്നത്’ മൂന്ന് വര്‍ഷം വരെ തടവും പിഴയുമോ പിഴ മാത്രം ലഭിക്കാവുന്നതോ ആയ കുറ്റകൃത്യവുമായിരുന്നു. എന്നാല്‍ 1971 ആഗസ്റ്റ് 10നു കൊണ്ടുവന്ന മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി ആക്ട് (എം‌ടി‌പി ആക്ട് ) പ്രകാരം, രജിസ്റ്റർ ചെയ്തവർക്ക് ആദ്യത്തെ 20 ആഴ്ചയ്ക്കുള്ളിൽ സർക്കാർ അംഗീകരിച്ച ആശുപത്രിയിലെ ഡോക്ടർ മുഖേന ഭ്രൂണഹത്യ നടത്താനുള്ള ക്രൂരമായ അനുമതിയാണ് നല്കിയത്. എംടിപി നിയമത്തിന്റെ നിയമനിർമ്മാണത്തോടെ, ഉദാരമായ ഗർഭഛിദ്രം നിയമവിധേയമാക്കിയ ആദ്യത്തെ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. കാര്യങ്ങള്‍ ഇതുക്കൊണ്ട് അവസാനിച്ചില്ല.

ഗര്‍ഭഛിദ്രത്തിനുള്ള സമയപരിധി കൂട്ടാനുള്ള സമ്മര്‍ദ്ധം കാലാകാലങ്ങളായി തുടര്‍ന്നു കൊണ്ടിരിന്നു. ഗർഭഛിദ്രം (അബോർഷൻ) അനുവദിക്കാനുള്ള പരിധി 24 ആഴ്ചയിലേക്ക് ഉയര്‍ത്താനുള്ള ബില്ലിന് അനുമതി നൽകാൻ ജനുവരി 29നാണ് കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഇതിനെതിരെ രാജ്യത്തെ കത്തോലിക്ക സഭയും പ്രോലൈഫ് സംഘടനകളും ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു പ്രസിഡന്റിനും പ്രധാനമന്ത്രിയ്ക്കും കേന്ദ്ര ഭരണകൂടത്തിലെ ഉന്നതർക്കുമായി പ്രവാചകശബ്ദം നടത്തിയ ഓൺലൈൻ പെറ്റിഷന്‍ ക്യാംപെയിനില്‍ പതിമൂവായിരത്തിൽ അധികം പേർ ഒപ്പിട്ടിരുന്നു. പക്ഷേ ഇതൊക്കെ അവഗണിക്കപ്പെട്ടു.

ഇക്കഴിഞ്ഞ മാര്‍ച്ച് 16നു മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ഭേദഗതി ബില്‍ (എം.ടി.പി) പാര്‍ലമെന്റിന്റെ ഉപരിസഭയായ രാജ്യസഭ പാസ്സാക്കി. ജീവനെ തച്ചുടയ്ക്കാന്‍ അവസരം നല്‍കുന്ന ഭേദഗതി ബില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധനാണ് അവതരിപ്പിച്ചത്. വിവാഹിതരായ സ്ത്രീകൾക്ക് മാത്രമല്ല, അവിവാഹിതരായ സ്ത്രീകൾക്കും ഈ നിയമം ഉപയോഗപ്പെടുത്താമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത് അടക്കമുള്ള കാര്യങ്ങള്‍ ബില്ലിനുള്ളിലെ തിന്മയുടെ മറ്റൊരു രൂപമാണ്. 2015 ൽ, ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത്, ഗട്ട്മാക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഐ‌ഐ‌പി‌എസ് എന്നിവ നടത്തിയ പഠനമനുസരിച്ച് 2015 ൽ ഇന്ത്യയിൽ 15.6 ദശലക്ഷം ഗർഭഛിദ്രങ്ങൾ നടത്തിയതായി കണക്കാക്കുന്നു. ഇപ്പ്പോഴത്തെ കണക്കുകള്‍ പുറത്തുവന്നാല്‍ ഇതിലും പതിമടങ്ങ് വരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ഇന്നേ ദിവസം ഭാരതസഭയോട് ചേര്‍ന്നു ഉദരത്തില്‍വെച്ചു കൊല്ലപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയും ഭ്രൂണഹത്യ എന്ന മഹാപാതകത്തിന് വേണ്ടി തയാറെടുക്കുന്ന സഹോദരങ്ങളുടെ മാനസാന്തരത്തിന് വേണ്ടിയും നമ്മുക്കും പ്രാര്‍ത്ഥിക്കാം. ‍

Leave a Reply

Your email address will not be published. Required fields are marked *