Sathyadarsanam

കർഷകരുടെ വിലാപം ആരു കേൾക്കും?

മനപ്പൂർവം ഒരു ഉറമ്പിനെ പൊലും നോവിക്കാൻ പാടില്ല. ആനയെയും പൂച്ചയെയും കൊന്ന ഒരുത്തനെയും ന്യായികരിക്കുകയും അല്ല.

രണ്ടു ചോദ്യങ്ങളാണ്
1 എങ്ങനെ കാട്ടാന ഈ ജനവാസ കേന്ദ്രത്തിൽ എത്തി?
2 എന്ത് കൊണ്ട് ആ കാട്ടാന പട്ടിണി കിടക്കേണ്ടി വന്നു ആരാണ് ഇതിന് ഉത്തരവാദികൾ

ശല്യം കൊണ്ട് പൊറുതി മുട്ടിയ പന്നിയെ തുരത്താൻ വച്ച പടക്കം അബദ്ധത്തിൽ എടുത്ത ആനക്കാണ് ഇവിടെ അപകടം ഉണ്ടായത്.

ക്രൂരമായ ഈ പ്രവർത്തി ചെയ്യാൻ ആ കർഷകനെപ്രേരിപ്പിച്ചതെന്താണ്…..

അതോ ലക്ഷങ്ങൾ മുടക്കിയിറക്കുന്ന കൃഷി വന്യമൃഗങ്ങളെത്തി മുച്ചോടും മുടിച്ച്
ദുരിതക്കയത്തിലേക്ക് അവനെ തള്ളിവിടുന്ന നിസ്സഹായതയാണോ???.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കൊണ്ട് ജീവൻ നഷ്ട്ടമായവരും, ജീവിതം നഷ്ടമായവരും, ജീവച്ചവമായവരും ഈ കർഷക ഭൂമിയിൽ ഏറെയുണ്ട്…
കുടിയേറ്റത്തിന്റെ തുടക്കകാലഘട്ടത്തിൽ കർഷകർ നേരിട്ടിട്ടില്ലാത്തവിധം വന്യമൃഗശല്യങ്ങളാണ് കുടിയേറ്റകാലത്തിന്റെ 70 വർഷങ്ങൾക്കിപ്പുറം ഇവർ നേരിടേണ്ടി വന്നിരിക്കുന്നത്.

കാട്ടിൽ വളർത്തേണ്ടവയെ നാട്ടിലിറങ്ങി യഥേഷ്ടം കർഷകഹൃദയങ്ങളെ ചവിട്ടിയരയ്ക്കാൻ അവസരമൊരുക്കുന്ന വനംവകുപ്പും അവരെ നിയന്ത്രിക്കുന്ന മാറിമാറി വരുന്ന സർക്കാരുകളുമാണ് ഈ കൊടുംക്രൂരതയിലേക്ക് കർഷകരെ തള്ളിവിടുന്നത്..

കാട്ടിൽകയറി വിറകുപെറുക്കിയാൽ കേസെടുക്കുന്ന ഈ കൂട്ടരോട് ഒന്ന് പറയാനുണ്ട്.

കാട്ടിൽവളർത്തേണ്ടവയെ കാട്ടിൽവളർത്തണം അതിനാണ് സർക്കാർ ചക്കരുപോലുള്ള നോട്ട് എണ്ണി തരുന്നത്. എന്തു കൊണ്ടാണ് വനാതിർത്തിയിൽ കിടങ്ങുകളോ, കമ്പി വേലികളോ നിര്മിക്കാത്തത്? നമ്മുടെ വീടിനെക്കാൾ സൗകര്യം ഉള്ള ഒരു വീട് കണ്ടാൽ അതിൽ കയറി താമസിക്കാൻ നമ്മുക്ക് പറ്റുമോ, വനത്തിനുള്ളിൽ നിന്നും ഇവറ്റകൾ നാട്ടിലേക്ക് വരുന്നതിനുള്ള കാരണം, അവറ്റകൾക്ക് ഈ കൃഷി ഇടങ്ങളിൽ നിന്ന് നിർലോഭം ആഹാര സാധനങ്ങൾ ലഭിക്കും എന്നതാണ്

കർഷകപ്രക്ഷോഭങ്ങളും രാപകൽ സമരങ്ങളും ഉപരോധങ്ങളും ഏറെ നടന്നതാണ്…
കണ്ണൂർ , വയനാട് ഇടുക്കി പ്രദേശങ്ങളിലെ വന വിസ്ത്രിതിയിലെ എത്ര ശതമാനം വന്യമൃഗങ്ങൾക്ക് ഉപയോഗപ്രദമാണന്ന് നിങ്ങൾക്ക് അറിയാമോ? 40 % പ്രദേശത്ത് തേക്ക്, യൂക്കാലി പ്ലാൻ്റേഷനാണ് 30% പ്രദേശം ചെങ്കുത്തായാ ഇറക്കമാണ് ഇവിടെ വന്യമൃഗങ്ങൾക്ക് വാസയോഗ്യമല്ല. ബാക്കിയുള്ള 30 % പ്രദേശത്താണ് ഈ വന്യമൃഗങ്ങൾ എല്ലാം അധിവസിക്കുന്നത്.

നിങ്ങൾ വെള്ളം കൂടുതലായി ഊറ്റിക്കുടിക്കുന്ന
തേക്ക്, മാഞ്ചിയം, യൂക്കാലി തുടങ്ങിയവയാണ് വനവൽക്കരണമെന്ന പേരിൽ നട്ടുപിടിപ്പിക്കുന്ന പ്രധാന മരങ്ങൾ…

മുൻകാലങ്ങളിൽ പ്ലാവും, ആഞ്ഞിലിപ്ലാവും, കൈതച്ചക്കയും തുടങ്ങി ഭക്ഷ്യഫലങ്ങൾ നൽകിക്കൊണ്ടിരുന്ന വിളകളുണ്ടായിരുന്നിടത്തൊക്കെ ഇപ്പോൾ
വെള്ളം കൂടുതലായി ഊറ്റിക്കുടിക്കുന്നതും ഭക്ഷ്യഫലങ്ങൾ നൽകാത്തതുമായ
വന്മരങ്ങളാണുള്ളത്…

തൻമൂലം ഉൽക്കാടുകളിലെ ജലലഭ്യത കുറയുകയും, ചൂട് കൂടുകയും ചെയ്തു…
വിശപ്പകറ്റാനുള്ളവ ലഭിക്കാതെയായി

ഈ കാരണങ്ങളല്ലേ മേൽപ്പറഞ്ഞ കാട്ടാനകളെയും കാട്ടുപന്നികളെയും നാട്ടിലിറങ്ങാൻ പ്രേരിപ്പിച്ചത്?

ഉള്ളതെല്ലാം വിറ്റുപെറുക്കി വിളയിറക്കുന്ന കർഷകൻ വിളതിന്നുന്ന കാട്ടുമൃഗങ്ങളെ തുരത്തുകവഴി സ്വജീവിതം ഭദ്രമാക്കാൻ പഠിച്ചപണി പതിനെട്ടും പയറ്റിക്കഴിഞ്ഞു…

ഇത്രയും കാലം മനസ്സ് സമ്മതിക്കാതിരുന്ന ദുഷ്‌ക്രിയകളിലേക്ക് അവന് തിരിയേണ്ടിവന്നു…

ശീതീകരിച്ച മുറികളിൽ ഇരുന്ന് രാവിലെ ചിക്കൻ സാന്ഡ്വിച്ച്, ഉച്ചക്ക് ബീഫ് ഫ്രൈ, വൈകിട്ട് പോർക് വെന്തലൂ ഒക്കെ അടിച്ചു കയറ്റി ഏമ്പക്കം വിടുന്ന കപട പ്രകൃതി സ്നേഹികളിൽ എത്ര പേർ കൃഷിക്കാർ ഉണ്ട്? ന്യൂ ജനറേഷൻ കൃഷിക്കാർ ആയ ഗ്രോ ബാഗ് കൃഷിക്കാരും ആലോചിക്കു നിങ്ങളുടെ കൃഷിയെ ശല്യം ചെയ്യുന്ന എത്രയോ ജീവികളെ നിങ്ങളും കൊല്ലുന്നില്ലേ? കാട്ടിലെ ആനയെ പിടിച്ച് സര്ക്കസ് കളിക്കാം, തടി പിടിക്കാം, പെരുന്നാളും എഴുന്നള്ളത്തും നടത്താം.. പ്രകൃതിയിലെ എല്ലാ ജീവജാലകങ്ങൾക്കും ജീവിക്കാൻ അവകാശം ഉണ്ട് അത് ഉറപ്പ് വരുത്തേണ്ടത് സർക്കാരുകൾ ആണ്

തെറ്റ് ആരുടെ ഭാഗത്താണ്
അന്നന്നത്തെ അന്നത്തിനുവേണ്ടി അധ്വാനിക്കുന്ന മനുഷ്യന്റെയോ??? അതോ അന്നന്നത്തെ അന്നത്തിനുവേണ്ടി കാടിറങ്ങേണ്ടി വരുന്ന വന്യമൃഗങ്ങളുടെയോ? രണ്ടു പേരും നിലനിൽപ്പിനായി ചെയ്യുന്ന പ്രവർത്തിയാണ്.
ഇവർ രണ്ടുമല്ല പ്രരണ കുറ്റം നിങ്ങളുടെതാണ്.
… ജനങ്ങളെ കഴുതകൾ ആക്കി, മാറി മാറി ഭരിച്ചു മുടിപ്പിക്കുന്ന ഈ സർക്കാരുകളുടെ മാത്രം ആണ്

Leave a Reply

Your email address will not be published. Required fields are marked *