Sathyadarsanam

ന്യൂനപക്ഷ സംവിധാനങ്ങളും ക്രൈസ്തവരും

.

കെസിബിസി ജാഗ്രത ന്യൂസ്

ആമുഖം

ദൈവജനമായ ഇസ്രായേല്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ജനതകളുടെയിടയില്‍ ചിതറിക്കപ്പെട്ടപ്പോള്‍ ന്യൂനപക്ഷങ്ങളും അവകാശങ്ങള്‍ ധ്വംസിക്കപ്പെട്ടവരുമായി കഴിയേണ്ട അവസരങ്ങളുണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ അവര്‍ സംഘടിതരാകുകയും തങ്ങളുടെ സവിശേഷതകളും അവകാശങ്ങളും സംരക്ഷിക്കപ്പെടണം എന്ന് ഭരണകൂടങ്ങളോട് അപേക്ഷിക്കുകയും അവ നേടിയെടുക്കുകയും ചെയ്തതായി വേദപുസ്തകത്തില്‍ നാം വായിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ദൈവാനുഗ്രഹം അവരെ അനുധാവനം ചെയ്തിരുന്നു. യേശു തന്നെയും മര്‍ദ്ദിതരുടെയും പീഡിതരുടെയും അവകാശങ്ങള്‍ക്കായി സദ്‌വാര്‍ത്ത അറിയിക്കുക അഥവാ കര്‍ത്താവിനു സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കുക എന്നത് തന്റെ ദൗത്യമായി അവതരിപ്പിക്കുന്നുണ്ട് (ലൂക്ക 4,18-19).

സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധം ഭാവനാത്മകമായിരിക്കണം എന്നതായിരുന്നു സ്തവസമുദായാംഗങ്ങളുടെ എപ്പോഴുമുള്ള നിലപാട്. രാഷ്ട്രനിര്‍മ്മിതിയില്‍ ക്രൈസ്തവര്‍ ഒന്നുചേര്‍ന്നു പ്രവര്‍ത്തിച്ചതും ഗണ്യമായ സംഭാവനകള്‍ നല്കിയിട്ടുള്ളതും ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്: പ്രസ്തുത പാരമ്പര്യത്തിന്റെ ചുവടുപിടിച്ചാണ് ഭാരതത്തില്‍ ന്യൂനപക്ഷമായിരിക്കുന്ന ക്രൈസ്ത സമുദായംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നതും തങ്ങളുടെ തന്നെ അവകാശങ്ങള്‍ ഭരണകൂടങ്ങളുടെ മുമ്പില്‍ നിരത്തിവയ്ക്കുന്നതും.

ഭാരത ഭരണഘടന മത-ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകമായ സുരക്ഷ വിഭാവനം ചെയ്തിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷ വിഭാഗങ്ങളുടേതിനു തുല്യമായ വളര്‍ച്ച ഉറപ്പുവരുത്തുന്നതിനുവേണ്ടിയുള്ള ക്ഷേമപദ്ധതികള്‍ മാറിമാറി വന്ന ഭരണകൂടങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇത്തരം ക്ഷേമപദ്ധതികള്‍ നടപ്പില്‍ വരുത്തുന്നതിനാവശ്യമായ സംവിധാനങ്ങളും നിലവിലുണ്ട്. ഭാരതത്തില്‍ ക്രൈസ്തവസമൂഹം ന്യൂനപക്ഷ വിഭാഗമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. അതേസമയം, ന്യൂനപക്ഷങ്ങളെക്കുറിച്ചും, അവര്‍ക്കായി ഒരുക്കിയിട്ടുള്ള വിവിധങ്ങളായ ക്ഷേമപദ്ധതികളെക്കുറിച്ചും, ഈ പദ്ധതികളില്‍ നിന്നും ക്രൈസ്തവര്‍ എങ്ങനെ തഴയപ്പെടുന്നുവെന്നതിനെക്കുറിച്ചും പരിശോധിക്കേണ്ടതാണ്.

1. ഭരണഘടന വിഭാവനം ചെയ്യുന്ന ന്യൂനപക്ഷ സംരക്ഷണം

ഭാരതം പോലുള്ള വലിയ ഒരു രാജ്യത്ത് ചെറുതും വലുതുമായ ധാരാളം സമൂഹങ്ങള്‍ മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും സംസ്‌കാരത്തിന്റെയും ആചാരങ്ങളുടെയും തലങ്ങളില്‍ തങ്ങളുടേതായ സ്വത്വം നിലനിറുത്തി മുന്നോട്ടുപോകുന്നുണ്ട്. അപ്രകാരമുള്ള സമൂഹങ്ങളുടെ സ്വത്വത്തിന് വിഘാതം ഭവിക്കാതെ സംരക്ഷിച്ചുകൊണ്ടുപോകേണ്ടത് ഭരണകൂടങ്ങളുടെ കടമയാണ്. അതിനുവേണ്ടിയാണ് പ്രത്യേകമായ ചില അവകാശങ്ങള്‍ സംരക്ഷണം ആവശ്യമുള്ള ചെറിയ സമൂഹങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്കുന്നത്. സമത്വവും വിവേചനരാഹിത്യവും പൗരസ്വാതന്ത്ര്യവും ഭാരത ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. വിവേചനരഹിതമായ സമത്വം ഭാഷാപരവും മതപരവുമായ കാരണങ്ങളാല്‍ ന്യൂനപക്ഷങ്ങളായവര്‍ക്ക് പ്രദാനം ചെയ്യുന്നതിനു വേണ്ടിയാണ് ഭരണഘടനയില്‍ ഇപ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ളത്. ആര്‍ട്ടിക്കിള്‍ 14 (സമത്വത്തിനുള്ള അവകാശം) ആര്‍ട്ടിക്കിള്‍ 25 (മതസ്വാതന്ത്ര്യത്തിനുള്ള അവകാശം) ആര്‍ട്ടിക്കള്‍ 29 (ന്യൂനപക്ഷ താത്പര്യങ്ങളുടെ സംരക്ഷണം) ആര്‍ട്ടിക്കിള്‍ 30 (വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനും ഭരണം നടത്തുന്നതിനുമുള്ള അവകാശം) എന്നിവ പ്രത്യേകം സ്മരണീയമാണ്.

2. ന്യൂനപക്ഷ ക്ഷേമപദ്ധതികള്‍

ഭരണഘടന നല്കിയിരിക്കുന്ന സംരക്ഷണങ്ങളെ സര്‍ക്കാര്‍ തലത്തില്‍ പ്രയോഗവത്കരിക്കുന്ന സംവിധാനമാണ് ന്യൂനപക്ഷ ക്ഷേമവിഭാഗം. 2006 ജനുവരി 29-നാണ് ന്യൂനപക്ഷക്ഷേമവകുപ്പു നിലവില്‍ വന്നത്. വിദ്യാഭ്യാസ ശക്തീകരണം, അടിസ്ഥാന സൗകര്യവികസനം, സാമ്പത്തിക ശക്തീകരണം പ്രത്യേക ആവശ്യങ്ങളുടെ പൂര്‍ത്തീകരണം, ന്യൂനപക്ഷസ്ഥാപനങ്ങളുടെ ശക്തിപ്പെടുത്തല്‍ എന്നീ വികസന ക്ഷേമപദ്ധതികള്‍ വഴി ദരിദ്രരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ന്യൂനപക്ഷങ്ങളെ ഉദ്ധരിക്കുവാനാണ് സര്‍ക്കാര്‍ ഉദ്യമിക്കുന്നത്. 2005 ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രധാനമന്ത്രിയുടെ 15 ഇന ന്യൂനപക്ഷക്ഷേമപദ്ധതികള്‍ ആഗസ്റ്റ് 15-ന് പ്രഖ്യാപിക്കുകയുണ്ടായി. 2006 ജൂണില്‍ അതില്‍ ഭേദഗതികള്‍ വരുത്തി. പ്രധാനമന്ത്രിയുടെ 15 ഇന ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ആദ്യ അഞ്ച് കാര്യങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവസരങ്ങളുടെ വര്‍ധനവിനെക്കുറിച്ച് പ്രതിപാദിക്കുന്നു. ആറുമുതല്‍ പത്തുവരെയുള്ള നമ്പറുകളില്‍ പ്രതിപാദിക്കുന്നത് സാമ്പത്തിക തൊഴില്‍മേഖലയിലെ തുല്യപങ്കാളിത്തത്തെക്കുറിച്ചാണ്. പതിനൊന്നും പന്ത്രണ്ടും നമ്പറുകള്‍ ന്യൂനപക്ഷങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതു സംബന്ധിച്ചും പതിമൂന്നു മുതല്‍ പതിനഞ്ചുവരെയുള്ളവ സമുദായിക ലഹള തടയുന്നതു സംബന്ധിച്ചും പ്രതിപാദിക്കുന്നു.

3. വിവിധ ന്യൂനപക്ഷ കമ്മീഷനുകള്‍

ന്യൂനപക്ഷവിഭാഗങ്ങളെ സഹായിക്കുന്നതിനും അവരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിനും വേണ്ടി കേന്ദ്രസര്‍ക്കാര്‍ വിവിധ കമ്മീഷനുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി 1992-ല്‍ കേന്ദ്രസര്‍ക്കാര്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റീസ് ആക്ട് പാസാക്കി. 1992 മെയ് 17-ന് ഈ ആക്ട് നിലവില്‍ വന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപരമായ വളര്‍ച്ച, അവര്‍ക്കായുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, അവര്‍ക്കര്‍ഹമായ രാഷ്ട്രീയ പ്രാധാന്യമുറപ്പിക്കല്‍, അവരുടെ സാമൂഹികസാമ്പത്തിക വികസനം ആവശ്യമായ സുരക്ഷിതത്വം ഉറപ്പാക്കല്‍ എന്നിവയാണ് ഈ ആക്ടിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ആക്ട് പ്രകാരമാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിലവില്‍ വന്നത്. കേന്ദ്രന്യൂനപക്ഷ മന്ത്രാലയത്തിനുകീഴില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കൂടാതെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷനും, ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കമ്മീഷനും പ്രവര്‍ത്തിക്കുന്നു. സംസ്ഥാന ന്യൂനപക്ഷ മന്ത്രാലയത്തിനു കീഴിലാകട്ടെ, സംസ്ഥാന ന്യൂനപക്ഷകമ്മീഷനും സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യകമ്മീഷനും പ്രവര്‍ത്തിക്കുന്നുണ്ട്.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള ദേശീയ കമ്മീഷന്‍, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വരുന്ന വിഷയങ്ങളില്‍ ഇടപെടുന്നതിനും ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെടാതിരിക്കാനും ഭരണഘടനവഴിയും നിയമനിര്‍മ്മാണം വഴിയും ലഭിച്ചിട്ടുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുന്നതിനും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്കുന്നതിനും വേണ്ടിയുള്ളതാണ്.

1994-ല്‍ രൂപീകരിച്ച ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനാകട്ടെ, ന്യൂനപക്ഷങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതി ഉറപ്പുവരുത്തുന്നതിനും വേണ്ടിയുള്ളതാണ്.

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ 2013-ലാണ് രൂപീകരിക്കപ്പെട്ടത്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന ഫണ്ട് ഉപയോഗിച്ച് കുറഞ്ഞ പലിശ നിരക്കില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സാമ്പത്തിക വായ്പാ സഹായം നല്കുകയാണ് ഇതിന്റെ ലക്ഷ്യം.

4. പ്രധാനമന്ത്രി ജന്‍വികാസ് കാര്യക്രം
കേന്ദ്ര ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലുണ്ടായിരുന്ന ന്യൂനപക്ഷങ്ങള്‍ക്കുള്ള മള്‍ട്ടിസെക്ടറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം ഇപ്പോള്‍ പ്രധാനമന്ത്രി ‘ജന്‍വികാസ് കാര്യക്രം’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ജില്ലാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തി പൊതു സമൂഹത്തില്‍ സന്തുലിതാവസ്ഥ കൈവരിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ തലങ്ങളിലും പുതിയ സംരംഭങ്ങളിലൂടെ സാമൂഹിക സാമ്പത്തിക ജീവിതസാഹചര്യങ്ങള്‍ പരിപോഷിപ്പിക്കുന്നതുമായ നൂതനപദ്ധതികളാണ് ഇപ്രകാരം നടപ്പിലാക്കുന്നത്. പദ്ധതി നടത്തിപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളിലെ മൂന്നാം ഖണ്ഡികയില്‍ 1992-ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റീസ് ആക്ട് 2 (സി) പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന വിവിധ ന്യൂനപക്ഷങ്ങളായ മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, സിക്കുകാര്‍, ബുദ്ധര്‍, പാര്‍സികള്‍, ജൈനര്‍ എന്നീ ആറ് മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഈ പദ്ധതിയുടെ ഗുണഫലങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഓരോ ജില്ലയുടെയും കളക്ടര്‍ ചെയര്‍മാനും, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) കണ്‍വീനറും ജില്ലയിലെ എം.പി.മാര്‍, എം.എല്‍.എ.മാര്‍, പോലീസ് മേധാവി, ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍ എന്നിവര്‍ കൂടാതെ ന്യൂനപക്ഷ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് മൂന്നുപേരും ഉള്‍ക്കൊള്ളുന്ന ഒരു സമിതിയാണ് ഇതിനു നേതൃത്വം കൊടുക്കുന്നത്. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം ഓരോ ജില്ലയിലെയും മതസംഖ്യാനുപാതമായിരിക്കും.

5. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍

ന്യൂനപക്ഷക്ഷേമവിഭാഗത്തെക്കുറിച്ചും അതിനായി പ്രവര്‍ത്തിക്കുന്ന വിവിധ കമ്മീഷനുകളെക്കുറിച്ചും അവയുടെ പ്രവര്‍ത്തന സംവിധാനങ്ങളെക്കുറിച്ചും നാം കണ്ടു. എന്നാല്‍ ഇപ്രകാരമുള്ള കമ്മീഷന്റെ വിപുലമായ ആനുകൂല്യങ്ങള്‍ എപ്രകാരമാണ് ക്രൈസ്തവസമുദായത്തിനും മറ്റ് ചെറിയ സമുദായങ്ങള്‍ക്കും നിഷേധിക്കപ്പെടുന്നത് എന്നതിനെക്കുറിച്ച് നമുക്കു പരിശോധിക്കാം:

2014-ലെ മൈനോരിട്ടി കമ്മീഷന്‍ ആക്ട് അനുസരിച്ച് കേരളത്തിന്റെ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴിലുള്ള മൈനോരിറ്റി കമ്മീഷനില്‍ രണ്ടാമത്തെ മെമ്പറെ തിരഞ്ഞെടുക്കേണ്ടത് ചെയര്‍പേഴ്‌സന്റേ തല്ലാത്ത കമ്മ്യൂണിറ്റിയില്‍ നിന്നായിരിക്കണം എന്നാണ് വ്യവസ്ഥ ചെയ്തിരുന്നത്. അതായത് ഒരു ന്യൂനപക്ഷ സമുദായംഗം ചെയര്‍മാനും ‘മറ്റൊരു’ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരംഗവും ഒരു ന്യൂനപക്ഷത്തില്‍ നിന്നുള്ള വനിതാംഗവും എന്ന രീതിയില്‍ കമ്മീഷന്‍ രൂപീകരിക്കണമെന്ന് അര്‍ത്ഥം. എന്നാല്‍ ഈ സര്‍ക്കാര്‍ 2017-ലെ 14-ാം നിയമസഭ സമ്മേളനത്തില്‍ പ്രസ്തുത വിജ്ഞാപനത്തില്‍ ഒരു ഭേദഗതി കൊണ്ടുവരികയുണ്ടായി. അതിന്‍പ്രകാരം മറ്റൊരു’ എന്നതിനുപകരം ‘ഒരു’ എന്ന് ഭേദഗതി വരുത്തി. ഈ ഭേദഗതിപ്രകാരം ചെയര്‍മാനും രണ്ടാമത്ത അംഗവും, വേണമെങ്കില്‍ വനിതാംഗവും ഒരേ സമുദായത്തില്‍ നിന്നു വരുന്നതിന് വഴി തുറന്നിട്ടിരിക്കയാണ്. ഇത് അംഗീകരിക്കാനാവാത്ത പക്ഷപാതപരമായ നിലപാടാണ്. നിലവിലുള്ള ന്യൂനപക്ഷ കമ്മീഷന്‍ ഈ തിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രൂപീകൃതമായത് എന്ന ഖേദകരമായ വസ്തുത ഇവിടെ സ്മരണീയമാണ്.

ക്രിസ്ത്യാനികളുടെ പിന്നോക്കാവസ്ഥയെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെയും ഗൗരവമായി പഠിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, ഭാരതത്തില്‍ പൊതുവേ പിന്നോക്കാവസ്ഥയില്‍ കഴിയുന്ന ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ലാ എന്നത് വ്യക്തമാണ്. കേരളത്തിലെ ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടവരുടെ സാമ്പത്തികം, സാമൂഹ്യം, സാംസ്‌കാരികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളുടെ പ്രശ്‌നം പഠിക്കാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ പരിശ്രമം നടത്തിയിട്ടുള്ളതും അപ്രകാരമുള്ള പഠനം തുടര്‍ന്നുവരുന്നതുമാണെന്ന് മനസ്സിലാക്കുന്നു. ക്രൈസ്തവരായ ന്യൂനപക്ഷ ദുര്‍ബല വിഭാഗങ്ങളില്‍പ്പെട്ട പിന്നോക്കക്കാരുടെയും ബി.പി.എല്‍.കാരുടെയും പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കമ്മീഷന്‍ നടത്തിയ ശ്രമങ്ങളെ ശ്ലാഘിക്കുന്നു. എന്നാല്‍ ക്രൈസ്തവ പിന്നോക്കാവസ്ഥയെപ്പറ്റി അതിവിശദമായ പഠനറിപ്പോര്‍ട്ട് സര്‍ക്കാരിന് നല്കാന്‍ ന്യൂനപക്ഷ കമ്മീഷന് ഇതുവരെ സാധിച്ചിട്ടില്ല. അതിനാല്‍ ക്രൈസ്തവ പിന്നോക്കാവസ്ഥയെപ്പറ്റി പഠിക്കാന്‍ ഒരു പ്രത്യേക സമിതിയെ സര്‍ക്കാര്‍ എത്രയും വേഗം നിയോഗിക്കേണ്ടതാണ്.

ക്ഷേമപദ്ധതികളില്‍ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളെയും ന്യായമായി പരിഗണിക്കുകയാണ് വേണ്ടത്. എന്നാല്‍, ക്രൈസ്തവരുള്‍പ്പെടെയുള്ള ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഈ നിലപാട് സംസ്ഥാന സര്‍ക്കാര്‍ എത്രയും വേഗം പുനഃപരിശോധിച്ച് ക്ഷേമപദ്ധതികളില്‍ അര്‍ഹമായ നീതി നടപ്പിലാക്കാന്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തേണ്ടത് എല്ലാ ന്യൂനപക്ഷ സമുദായങ്ങളുടെയും ഭരണഘടനാപരമായ അവകാശങ്ങളോടുള്ള നീതിപുലര്‍ത്തലാണ്. ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ നിലവിലുള്ള 80:20 എന്ന അനുപാതം പ്രകടമായ അനീതിയാണ്.

6. ക്രൈസ്തവര്‍ നേരിടുന്ന പ്രതിസന്ധികള്‍

കേരളത്തില്‍ കാര്‍ഷികമേഖലയിലും മത്സ്യബന്ധനമേഖലയിലും നിര്‍മ്മാണമേഖലയിലും മറ്റു തൊഴിലിടങ്ങളിലും ഉപജീവനം കണ്ടെത്തി മുന്നോട്ടുപോകുന്നവരാണ് ക്രൈസ്തവര്‍. കേരള ക്രൈസ്തവരില്‍ നല്ലൊരു വിഭാഗം ദളിത് വിഭാഗത്തില്‍പ്പെട്ടവരുമാണ്. ഓരോ വിഭാഗത്തിലെയും ആളുകള്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികള്‍ വ്യത്യസ്തമാണ്. അവ ഓരോന്നിനെയും കുറിച്ചും ഗൗരവമായ പഠനം ആവശ്യമാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യ കാനേഷുമാരി കണക്കുപ്രകാരം കേരളത്തില്‍ 20.9 ശതമാനം ഉണ്ടായിരുന്ന ക്രൈസ്തവര്‍ 2011-ലെ കാനേഷുമാരി കണക്കുപ്രകാരം 18.4 ശതമാനമായി കുറഞ്ഞിരിക്കുന്നു. ജനസംഖ്യാപരമായി ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജനസംഖ്യയും വളര്‍ച്ചാനിരക്കും കുറഞ്ഞുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിനല്ലേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ക്ഷേമപദ്ധതികളിലൂടെ സംരക്ഷണം നല്‌കേണ്ടത്?

ക്രൈസ്തവരായ അഭ്യസ്തവിദ്യരും അര്‍ഹരുമായ ഉദ്യോഗാര്‍ത്ഥികളില്‍ പലരും സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാനാവാത്തതുകൊണ്ട് ജോലി അന്വേഷിച്ച് വിദേശങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരായി പ്രവാസികളാകേണ്ടിവരുന്നു. ഇത് സര്‍ക്കാര്‍ ജോലിക്കുവേണ്ടി പരിശ്രമിക്കുന്നതില്‍ നിന്നും യുവജനങ്ങളെ പിന്നോട്ട് നയിക്കാന്‍ ഇടയാക്കുന്നുണ്ട്. ഇതരമതസ്ഥരായ യുവജനങ്ങളും ജോലി അന്വേഷിച്ച് വിദേശങ്ങളില്‍ പോകേണ്ടിവരുന്നുണ്ടെന്നത് വിസ്മരിക്കുന്നില്ല. പ്രായമായ മാതാപിതാക്കള്‍ മാത്രമായി പല ക്രൈസ്തവ കുടുംബങ്ങളും ഇന്ന് മാറിക്കൊണ്ടിരിക്കുന്നു.
മുപ്പതിന അഭ്യര്‍ത്ഥനകള്‍

മേല്‍പ്പറഞ്ഞ വസ്തുതകള്‍ എല്ലാം പരിഗണിച്ച് ഏതാനും ചില ആവശ്യങ്ങള്‍ ഇവിടെ ഉന്നയിക്കട്ടെ:

1. നിലവിലുള്ള നിയമത്തിന്റെ എല്ലാ ആനുകൂല്യങ്ങള്‍ക്കും 80:20 എന്ന അനുപാതം മാറ്റി ജനസംഖ്യാ അടിസ്ഥാന അനുപാതത്തിലൂടെ തുല്യനീതി നടപ്പിലാക്കുക.

2. പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷനെ ഫണ്ടുകൊണ്ടും സംവിധാനങ്ങള്‍കൊണ്ടും ശക്തിപ്പെടുത്തി പരിവര്‍ത്തിത ക്രൈസ്തവരുടെ ക്ഷേമം ഉറപ്പാക്കണം.

3. കേരളത്തിലെ പട്ടിക വര്‍ഗക്കാര്‍ക്കുള്ള എല്ലാ സാമ്പത്തികാനുകൂല്യങ്ങളും പട്ടിക ജാതിയില്‍ നിന്നും മതപരിവര്‍ത്തനം നടത്തിയ ദളിത് ക്രൈസ്തവര്‍ക്കും നല്കുക.

4. പ്രീ മെട്രിക്/മെട്രിക് സ്‌കോളര്‍ഷിപ്പുകളുടെ തുകയും എണ്ണവും ഇരട്ടിയാക്കുക.

5. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്റ്റൈപ്പന്റ് തുക ഇരട്ടിയാക്കുക.

6. ക്രീമിലെയര്‍ പ്രകാരം മെഡിക്കല്‍ കോളേജ്, എന്‍ജിനിയറിങ്ങ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തുക.

7. സുറിയാനി, ലത്തീന്‍ എന്നീ ഭാഷകള്‍ക്ക് പഠനകേന്ദ്രങ്ങള്‍ ആരംഭിക്കുക.

8. ട്രെയിനിങ്ങ് സെന്ററുകളും സബ് സെന്ററുകളും ക്രൈസ്തവര്‍ക്ക് പ്രത്യേകമായി അനുവദിക്കുക.

9. ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ഭൂരഹിതര്‍ക്ക് അതതു ജില്ലയില്‍ത്തന്നെ ഭൂമി നല്കുക.

10. ഭൂരഹിതരായ ദളിത് ക്രൈസ്തവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഭൂമിയും, പാര്‍പ്പിടവും, സൗജന്യനിരക്കില്‍ കിട്ടാന്‍ നടപടികള്‍ സ്വീകരിക്കുക.

11. ബി.പിഎല്‍ വിഭാഗത്തില്‍പ്പെട്ട ക്രൈസ്തവര്‍ക്ക് സൗജന്യ വൈദ്യുതി നല്കുക.

12. അനാഥ ക്രൈസ്തവ കുട്ടികളുടെ സംരക്ഷണത്തിനു പ്രത്യേക സ്ഥാപനങ്ങള്‍ അനുവദിക്കുക.

13. ക്രൈസ്തവ വിധവകളുടെ സംരക്ഷണത്തിന് പ്രത്യേക സംവിധാനം ഒരുക്കുക.
14. മത്സ്യബന്ധനത്തിനുള്ള വള്ളം, വല, ഔട്ട്‌ബോര്‍ഡ് എന്‍ജിനുകള്‍ എന്നിവയ്ക്ക് സബ്‌സിഡിയും ലോണും നല്കുക.

15. മത്സ്യബന്ധനത്തിനുള്ള ഡീസല്‍ സബ്‌സിഡൈസ് ചെയ്യുക.

16. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ന്യൂനപക്ഷ ക്രൈസ്തവരായ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും നല്കുക.

17. മത്സ്യത്തൊഴിലാളി മേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക.

18. കടലില്‍ മരണമടയുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുടെ സംരക്ഷണത്തിനു പ്രത്യേക പദ്ധതി നടപ്പിലാക്കുക.

19. കര്‍ഷകത്തൊഴിലാളികള്‍ക്ക് മരുന്നുതളിയന്ത്രവും ഇതര സാമഗ്രികളും സബ്‌സിഡി നിരക്കില്‍ നല്കുക.

20. കാര്‍ഷിക വില തകര്‍ച്ച നിയന്ത്രിക്കാന്‍ എല്ലാ വിളകള്‍ക്കും താങ്ങുവില നിശ്ചയിക്കുക.

21. പ്രകൃതിക്ഷോഭം മൂലം നഷ്ടപ്പെടുന്ന കൃഷിയിടങ്ങള്‍ക്കുപകരം ഭൂമിയും നഷ്ടപരിഹാരവും നല്കുക.

22. മണ്ണിടിച്ചില്‍, കാട്ടുമൃഗങ്ങളുടെ ആക്രമണം എന്നിവയാല്‍ മരണപ്പെടുന്ന കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ആശ്രിതരുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതികളും നടപ്പിലാക്കുക.

23. നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് കല്ലുവെട്ടുയന്ത്രവും ഇതര പണിയാധുങ്ങളും സൗജന്യനിരക്കില്‍ സംലഭ്യമാക്കുക.

24. നിര്‍മ്മാണമേഖലകളിലും ഇതര തൊഴിലിടങ്ങളിലും അര്‍ഹമായ വേതനവും മറ്റ് ആനുകൂല്യങ്ങളും ഉറപ്പുവരുത്തുക.

25. നിര്‍മ്മാണമേഖലകളിലുള്ള തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ജോലിസമയം ക്രമീകരിക്കുകയും ചെയ്യുക.

26. നിര്‍മ്മാണമേഖലയില്‍ തൊഴില്‍ പരിശീലനം നല്കുന്ന കേന്ദ്രങ്ങള്‍ ആരംഭിച്ച് സൗജന്യ പരിശീലനം നല്കുക.

27. ആംഗ്ലോ-ഇന്ത്യന്‍ സമുദായാംഗങ്ങള്‍ക്ക് കഴിഞ്ഞ എഴുപതു വര്‍ഷമായി ഭരണഘടനാനുസൃതം ലഭിച്ചു വന്നിരുന്ന അവകാശം യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദ് ആക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിപ്പിക്കുക.

28. പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ പ്രത്യേകം വിവാഹ സഹായനിധി ആവിഷ്‌കരിക്കുക.

29. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ക്ഷേമത്തിനുള്ള പദ്ധതികളില്‍ അര്‍ഹമായ പരിഗണന നല്‍കുക.

30. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് ഇവിടെത്തന്നെ ജോലി ചെയ്യാന്‍ ആവശ്യമായ സാഹചര്യം സൃഷ്ടിക്കുക.

ഒരു സമൂഹത്തിന്റെ ന്യൂനപക്ഷാവസ്ഥ ആരും പ്രത്യേകമായി ഉണ്ടാക്കിയെടുത്തതല്ല, മറിച്ച് ചരിത്രപരമായി അപ്രകാരം സംഭവിച്ചതാണ്. ഓരോ ന്യൂനപക്ഷ സമൂഹവും രാജ്യത്തിന്റെ അഭിഭാജ്യഘടകമായതുകൊണ്ട് എല്ലാ ന്യൂനപക്ഷങ്ങളും ഒരുപോലെ തന്നെ അംഗീകരിക്കപ്പെടണം. എല്ലാവര്‍ക്കും അവര്‍ ക്കര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കണം. ഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ടോ മറ്റ് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ മാനിക്കാതെയോ കവര്‍ന്നെടുത്തുകൊണ്ടോ ആകരുത് ഇത്. ആനുപാതികമായ ഭാഗഭാഗിത്വം ഭരണനേതൃതലത്തിലും സേവനമേഖലയിലും ലഭിക്കണം. ഭരണഘടന വിഭാവനം ചെയ്യുന്ന ഇത്തരം സേവനങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്ക് ഭൂരിപക്ഷത്തോടൊപ്പം ന്യൂനപക്ഷങ്ങളും പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യംവച്ചുള്ളതാണ്.

ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതുപോലെ നമ്മുടെ ന്യായമായ ന്യൂനപക്ഷ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് നിസ്സംഗതയോടെ നോക്കി നില്ക്കാന്‍ ഇനിയും നമുക്കാവില്ല. ഈ നിസ്സംഗത വരുംതലമുറയോട് ചെയ്യുന്ന അനീതിയാണ്. രാജ്യത്തിന്റെ വളര്‍ച്ചയില്‍ ഗണ്യമായ പങ്കുവഹിച്ചവരാണ് നാം. ഇന്നും അപ്രകാരം ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ നമ്മള്‍ അഭിമാനിക്കുന്നു. അവകാശങ്ങളുടെ കൂടെത്തന്നെ നമ്മുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും ഭരണഘടന ഊന്നിപ്പറയുന്നുണ്ടെന്നതും നമുക്കറിവുള്ളതാണ്. ക്രൈസ്തവര്‍ അര്‍ഹിക്കുന്ന ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് പറഞ്ഞതുകൊണ്ട് സര്‍ക്കാരിനെയും സര്‍ക്കാര്‍ സംവിധാനങ്ങളെയും വിമര്‍ശിക്കുകയല്ല, മറിച്ച് ന്യായമായത് ലഭിക്കണമെന്ന് ആവശ്യപ്പെടുകയാണ് നമ്മള്‍ ചെയ്യുന്നത്. അതിനാല്‍ ന്യായമായ ആവശ്യങ്ങള്‍ ഉറക്കെപ്പറയുന്നതില്‍ നാം വിമുഖരാകാന്‍ പാടില്ല.

ഉപസംഹാരം

ഒരു ബഹുസ്വര സമൂഹത്തിന്റെ ഭാഗമായാണ് ഈ രാജ്യത്ത് ക്രൈസ്തവരായ നമ്മള്‍ ജീവിക്കുന്നത്. വിവിധ സമുദായങ്ങളായിത്തന്നെയാണ് രാജ്യത്തിലെ എല്ലാ സമൂഹങ്ങളും അധിവസിക്കുന്നത്. വിശ്വാസത്തിന്റെ കാര്യത്തില്‍ നാം സഭാംഗങ്ങള്‍ എന്നു വിളിക്കപ്പെടുന്നുവെങ്കിലും രാജ്യത്തിന്റെ സാമൂഹിക കാഴ്ചപ്പാടില്‍ നാം ക്രൈസ്തവസമുദായാംഗങ്ങളായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ക്രൈസ്തവരായ എല്ലാ സഹോദരങ്ങളോടും കൈകോര്‍ക്കാന്‍ ഇത് നമ്മെ കൂടുതലായി സഹായിക്കുന്നു. ക്രൈസ്തവസമൂഹത്തിന്റെ ന്യായമായ അവകാശങ്ങളെക്കുറിച്ചുള്ള വളര്‍ന്നുവരുന്ന അവബോധം മൗലികവാദമായി ചിത്രീകരിച്ച് വിമര്‍ശിക്കുന്നത് ശരിയല്ല. ക്രൈസ്തവ സമുദായാംഗങ്ങള്‍ എന്നു വിളിക്കപ്പെടുന്നത് ഒരു കുറച്ചിലായി കാണേണ്ടതില്ല. സാമുദായിക സ്വത്വബോധം നമ്മില്‍ രൂഢമൂലമാകാത്തതുകൊണ്ടാണ് സാമുദായികമായ ഒറ്റപ്പെടലുകള്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നത്.

ഒരു ബഹുസ്വര സമൂഹത്തില്‍ വിവിധ സമുദായങ്ങള്‍ക്കെന്നപോലെ ക്രൈസ്തവസമുദായത്തിനും അര്‍ഹിക്കുന്ന അംഗീകാരങ്ങളും അവകാശങ്ങളും ലഭിക്കാന്‍ ഐക്യത്തോടെ നാം ഉണര്‍ന്നുപ്രവര്‍ത്തിക്കണം. ഭരണഘടനയിലൂടെയും നിയമനിര്‍മ്മാണങ്ങളിലൂടെയും സ്ഥാപിക്കപ്പെട്ടിരിക്കുന്ന മതന്യൂനപക്ഷ സമുദായങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ആരുടെയും ഔദാര്യമല്ല. അതിനാല്‍ത്തന്നെ നമുക്കര്‍ഹതപ്പെട്ടവ നേടിയെടുക്കാന്‍ സഭാംഗങ്ങള്‍ എന്ന നിലയിലും സമുദായാംഗങ്ങള്‍ എന്ന നിലയിലും നമുക്ക് ഒത്തൊരുമിച്ചു പ്രയത്‌നിക്കാം. ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ പരമാവധി പ്രയോജനപ്പെടുത്തുവാനുള്ള പരിശ്രമങ്ങള്‍ നാം ഊര്‍ജ്ജിതപ്പെടുത്തണം. അതിനാവശ്യമായ സംവിധാനങ്ങള്‍ സഭൈക്യശ്രമങ്ങളുടെ ഭാഗമായും രൂപതാതലത്തിലും ഇടവകതലത്തിലും ഒരുക്കുന്നതിന് വേണ്ട ജാഗ്രത ഉത്തരവാദിത്വപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ഓര്‍മ്മിപ്പിക്കുന്നു.

ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *