Sathyadarsanam

വീടുകൾ ശരണ്യമാരെ സൃഷ്ടിക്കുമ്പോൾ….

മക്കൾ സ്കൂളിൽ പോകാൻ തുടങ്ങുമ്പോൾത്തന്നെ പാളപോലുള്ള ഒരു മൊബെയിൽഫോൺ വാങ്ങിച്ചുകൊടുക്കണം. അതിപ്പോൾ കെട്ടുതാലി വിറ്റാണെങ്കിലും പൊന്നുമക്കളുടെ നിർബന്ധങ്ങളൊക്കെ സാധിച്ചുകൊടുക്കണം. ഏറ്റവും വിലകൂടിയ സ്മാർട്ട്ഫോണൊക്കെ വാങ്ങിക്കൊടുത്താൽ വീട്ടിൽ ദാരിദ്ര്യമാണെങ്കിലും മക്കൾ ഒരു സ്വപ്നലോകത്ത്‌ യാഥാർത്ഥ്യങ്ങളറിയാതെ വളരുമല്ലോ.

-മക്കൾ കോളെജിലും സ്കൂളിലുമൊക്കെ പോകുമ്പോൾ ഏതെങ്കിലുമൊരുത്തന്റെകൂടെ ബീച്ചിൽ പോയെന്നോ സിനിമയ്ക്കുപോയെന്നോ മറ്റുകറക്കങ്ങൾക്കുപോയെന്നോ ജ്യുസ്‌ പാർലറുകളിൽ പോയെന്നോ ഒക്കെ ആരെങ്കിലും പറഞ്ഞ്‌ അറിഞ്ഞാലോ സ്വന്തമായികണ്ടാൽത്തന്നയോ അതിന്റെപേരിൽ മക്കളെ ഒരിക്കലും ശാസിക്കരുത്‌, പകരം അതു ശ്രദ്ധയിൽപ്പെടുത്തിയവനെപ്പിടിച്ച്‌ രണ്ടുകൊടുക്കണം. കഴിയുമെങ്കിൽ അവനെ പോലീസുകാരെക്കൊണ്ട്തല്ലിക്കണം. ബീച്ചിലും പാർക്കിലുമൊക്കെ അഴിഞ്ഞാടിനടക്കുവാൻ പെൺകുട്ടികൾക്ക്‌ എന്താ സ്വാതന്ത്ര്യമില്ലെ?
ജ്യുസുകുടിച്ചാലെന്താ മരിച്ചുപോകുമോ?

-നിങ്ങൾ വാങ്ങിച്ചുകൊടുക്കാത്ത ഫോണുകളോ വസ്ത്രങ്ങളോ പെൺമക്കൾക്ക്‌ ഉള്ളതായി കണ്ടാൽ അതെവിടുന്നുകിട്ടിയെന്ന് ചോദിക്കരുത്‌. പകരം പെണ്മക്കളുടെ ആവശ്യങ്ങളിൽ സഹായിക്കുന്നഅജ്ഞാതരായ സഹൃദയരെ ആദരിച്ചു പുകഴ്ത്തിസംസാരിക്കണം.അവരുടെ മഹാമനസിനു നന്ദിപറയണം. അങ്ങനെയുള്ള സഹൃദയരുടെകൂടെ ഒന്നു കറങ്ങാൻ പോയാലും അതറിഞ്ഞാൽ കണ്ണടച്ചുകളയണം. കാരണം അവർ പൊന്നുപോലെ എല്ലാം ആവശ്യങ്ങളും സാധിച്ചുകൊടുത്ത്‌ നോക്കുന്നതല്ലെ..?

– പാതിരാത്രിയിലും ഉറക്കമിളിച്ചിരുന്ന് മക്കൾ ചാറ്റിങ്ങും ചീറ്റിംഗുമൊക്കെ ചെയ്യുന്നതു കാണുമ്പോൾ സോഷ്യൽ കമ്മ്യുണിക്കേഷൻ സ്കിൽസ്‌ ഉപയോഗിച്ച്‌ അപരിചിതരുമായി റിലേഷൻഷിപ്സ്‌ വളർത്തിയെടുക്കുന്ന മക്കളെയോർത്ത്‌ അഭിമാനിക്കണം.

– മക്കളുടെ അനുസരണയില്ലായ്മയെക്കുറിച്ചോ പഠിക്കാൻ പിന്നോക്കം നിൽക്കുന്നതിനെക്കുറിച്ചോ മറ്റുസ്വഭാവദൂഷ്യങ്ങളെക്കുറിച്ചോ പഠിപ്പിക്കുന്ന അദ്ധ്യാപകരോ സ്കൂൾ അധികൃതരോ പരാതിപ്പെട്ടാൽ മക്കളെ പൂർണ്ണമായി ന്യായീകരിച്ചുസംസാരിക്കണം. മക്കളുടെ തെറ്റുകൾ ഒരിക്കലും സമ്മതിക്കരുത്‌, പരാതിപ്പെട്ട അദ്ധ്യാപകരെ കുട്ടിയുടെ മുന്നിൽ വെച്ച്‌ ചീത്തപറഞ്ഞു നാറ്റിക്കണം , അവസരം കിട്ടിയാൽ അദ്ധ്യാപകർക്ക്‌ മക്കളുടെ മുന്നിൽ വെച്ച്‌ നാലു തല്ലുകൊടുക്കണം.

– മക്കളെ ഒരിക്കലും വീട്ടിലെ കഷ്ടപ്പാട്‌ അറിയിക്കരുത്‌. നാലുനേരം സുഭിക്ഷമായ ഭക്ഷണം കൊടുക്കണം. ചിക്കനും മട്ടനും ന്യുഡിൽസും അങ്ങനെ ചോദിക്കുന്നതെല്ലാം വറുത്തും പൊരിച്ചും തീറ്റിക്കണം. അതിപ്പോൾ പലിശയ്ക്ക്‌ കാശെടുത്താണെങ്കിലും ഇതൊന്നും മുടക്കരുത്‌. പുറത്തുനിന്ന് ഇഷ്ടമുള്ളതൊക്കെ കഴിക്കാൻ കുറച്ച്‌ പോക്കറ്റ്‌ മണിയും കൊടുത്തുവിടണം.

– വീട്ടിലെ യാതൊരുജോലിയും മക്കളെക്കൊണ്ട്‌ ചെയ്യിപ്പിക്കരുത്‌. തിന്നുന്ന പാത്രം കഴുകുന്നതുമുതൽ വസ്ത്രമലക്കുന്നതും മുറിവൃത്തിയക്കുന്നതും ടോയ്‌ലറ്റ്‌ ക്ലീൻ ചെയ്യുന്നതുമെല്ലാം അപ്പനോ അമ്മയോ ചെയ്തുകൊടുക്കണം. ആ സമയങ്ങളിൽ മക്കളെ സ്വതന്ത്രമായി ഫോണിൽ ചാറ്റുചെയ്യാനും മറ്റും അനുവദിക്കണം. പെണ്മക്കൾക്ക്‌ ചായയുണ്ടാക്കുവാൻ പോലും അറിയില്ലെന്ന് നാലുപേരുടെ മുന്നിൽ പറയുന്നത്‌ അവർക്ക്‌ വലിയ അഭിമാനമാണെന്നകാര്യം മറക്കരുത്‌.

– ആവശ്യപ്പെടുന്ന എല്ലാത്തിനും പണം കൊടുക്കണം. പണം എന്തിനാണെന്ന് ചോദിക്കരുത്‌. അങ്ങനെ ചോദിച്ച്‌ മക്കളുടെ മനസ്‌ വിഷമിപ്പിക്കരുത്‌. ബ്യുട്ടീ പാർലറിലൊക്കെപോയി പലതും ചെയ്യാൻ ഒരുപാടുകാശുവേണമല്ലോ. ഒരുപാടുബന്ധങ്ങളുള്ളതല്ലെ, ഇവരോടൊക്കെ ബന്ധപ്പെടാൻ ഫോണിൽ നെറ്റുചാർജ്ജുചെയ്യാനൊക്കെ പണം വേണ്ടെ?

– ഇതൊക്കെ തെറ്റാണെന്നോ മറ്റും ആരെങ്കിലും പറഞ്ഞാൽ മക്കളെ ഇങ്ങനെയല്ല വളർത്തേണ്ടതെന്ന് പറഞ്ഞുതന്നാൽ അവരെ സദാചാരവാദികളായി മുദ്രകുത്തി പഞ്ഞിക്കിടണം.

– ഇതുപോലെ കൊച്ചുകൊച്ചുകാര്യങ്ങളിൽ മാതാപിതാക്കൾ ശ്രദ്ധിച്ചാൽ നാളെ ഒരു ശരണ്യയെ വീട്ടിൽ വളർത്തിവലുതാക്കി സർക്കാർ സർവ്വീസിനായി ജയിലിൽ സമർപ്പിക്കാം.

കാരക്കാടൻ

Leave a Reply

Your email address will not be published. Required fields are marked *

5 + 4 =