Sathyadarsanam

ഫാസിസം വളരുന്നു. ജാഗ്രത പാലിക്കുക …

ഫാ.ജയിംസ് കൊക്കാവയലിൽ

മഹത്തായ ആശയങ്ങളും ധാർമിക – മാനുഷികമൂല്യങ്ങളും ഉൾക്കൊള്ളിച്ചാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയിരിക്കുന്നത്. മതസ്വാതന്ത്ര്യം പരിപൂർണമായി അനുവദിക്കുകയും മതേതരത്വ കാഴ്ചപ്പാട് പുലർത്തുകയും ചെയ്യുക എന്നത് ഭരണഘടനയുടെ ഉന്നത ആദർശമാണ്. ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കുവാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഈ രാഷ്ട്രം പൗരൻമാർക്ക് അനുവദിച്ചു നൽകുന്നു. മതേതരത്വം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ വിശേഷണങ്ങളിൽ ഒന്നുതന്നെയാണ്. എന്നാൽ സമീപകാല സംഭവങ്ങൾ ഓരോ മതേതര ജനാധിപത്യ വിശ്വാസിയുടെയും ഉള്ളിൽ ആശങ്കകൾ നിറക്കാൻ  ഉതകുന്നതാണ്.

കാണ്ഡമാലിലെ ക്രൈസ്തവ ജനത നീതിക്കായി കേഴാൻ തുടങ്ങിയിട്ട് 11 വർഷങ്ങൾ കഴിഞ്ഞു. 2008 ൽ ഇവിടെ അരങ്ങേറിയ കലാപത്തിൽ 45 പേർ കൊല്ലപ്പെട്ടു 1400 ക്രിസ്ത്യൻ വീടുകളും 80 പള്ളികളും തകർക്കപ്പെട്ടു. 18500 പേർ വീടുകൾ നഷ്ടപ്പെട്ട് അഭയാർഥികളായി മാറി. മനുഷ്യാവകാശ സംഘടനകൾ പറയുന്നത് സർക്കാരിന്റെ കണക്കുകൾ കൃത്രിമമാണെന്നാണ് യാഥാർത്ഥ്യം ഇതിന്റെ മൂന്നിരട്ടി വരുമത്രേ. എന്തൊക്കെയായാലും ഈ സംഭവത്തോട് അനുഭാവപൂർണമായ ഒരു സമീപനം ഒരു സർക്കാരിന്റെയും ഭാഗത്തുനിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇവിടുത്തെ ക്രൈസ്തവ ജനത ഇപ്പോഴും നീതിക്കായി കാത്തിരിക്കുന്നു

ഡോ.സി. എനേദിന ഫെസ്റ്റീന  മറ്റൊരു ഹൃദയ വേദനയാണ്. സ്പെയിൻ പോലെ ഒരു സമ്പന്ന വികസിത രാജ്യത്ത് തനിക്ക് ലഭിക്കാമായിരുന്ന എല്ലാ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് വിദൂരമായ ഇന്ത്യയിൽ വന്ന് ഒഡിഷ എന്ന ദരിദ്ര സംസ്ഥാനത്ത് അതി ദരിദ്രരുടെ ഇടയിൽ നീണ്ട 53 സംവത്സരങ്ങൾ ആരോഗ്യ – ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകിയ ഒരു സാധു സന്യാസിനിയെ അവരുടെ 86 മത്തെ വയസ്സിൽ ഈ രാജ്യത്തുനിന്ന് പുറംതള്ളുക എന്നത് മനുഷ്യത്വരഹിതമായ ക്രൂരതയാണ് . ഒരു ഡോക്ടറായി ഉന്നത നിലവാരത്തിൽ തന്റെ സ്വന്തം രാജ്യത്ത് എല്ലാ ആഡംബരങ്ങളോടും കൂടി ജീവിക്കാമായിരുന്ന അവരുടെ ത്യാഗപൂർണ്ണമായ ജീവിത സമർപ്പണത്തിനോ സാധുജനങ്ങളുടെ ഇടയിൽ അവർ ചെയ്ത നിസ്വാർത്ഥമായ സേവനങ്ങൾക്കോ ഇവിടെ യാതൊരു വിലയും കൽപ്പിക്കപ്പെടുന്നില്ല. ഒരു നന്ദി വാക്കുപോലും ആ വ്യക്തിയോട് ഇവിടുത്തെ ഭരണാധികാരികൾ ആരും പറഞ്ഞിട്ടില്ല. അവരുടെ ശുശ്രൂഷകൾ സ്വീകരിച്ച ജനസമൂഹത്തിന്റെ ദുഃഖ ഭാരവും അവരുടെ വിടവാങ്ങൽ സമയത്ത് നടന്ന ഹൃദയഭേദകമായ രംഗങ്ങളും കാണുമ്പോൾ അവരുടെ ശുശ്രൂഷയുടെ ആഴം നമുക്ക് മനസ്സിലാകും.

തൊടുപുഴ സ്വദേശിയായ റവ.ഫാ. ബിനോയ് വടക്കേടത്ത്പറമ്പിൽ ക്രൈസ്തവ പീഡനത്തിന്റെ പുതിയ ഒരു ഉദാഹരണമാണ്. ബീഹാറിലെ ഭഗൽപൂർ രൂപതയുടെ കീഴിൽ ജാർഖണ്ഡിലെ രാജ് ദോഹ മിഷനിൽ പ്രവർത്തിച്ചുവന്ന ഫാദർ ബിനോയിയെ നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുകയായിരുന്നു. അദ്ദേഹത്തിന് ജാമ്യം ലഭിച്ചെങ്കിലും കേസുകൾ തുടരുകയാണ്. മിഷൻ പ്രവർത്തനത്തിന് വിനിയോഗിക്കേണ്ട അദ്ദേഹത്തിന്റെ വിലയേറിയ സമയം കേസുകളുടെ പുറകെ പോയി പാഴാക്കേണ്ടിവരുന്നു. ഇതിനു പിന്നിൽ സംഘപരിവാർ ശക്തികളുടെ വർഗീയ താൽപര്യങ്ങളാണ് എന്ന് പകൽ പോലെ വ്യക്തമാണ്.

നാഗ്പൂരിലെ സെൻറ് ചാൾസ് സെമിനാരിയിൽ പതിറ്റാണ്ടുകളായി അധ്യാപകനായി സേവനം ചെയ്യുന്ന റവ.ഫാ. നോയൽ മൊളെയ്  എന്ന 79 കാരനായ ഐറിഷ് വൈദികനോട് രാജ്യം വിട്ടുപോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ ആയുസ്സിലെ നല്ലകാലം മുഴുവൻ ഈ രാജ്യത്തെ പൗരൻമാരുടെ ഉന്നമനത്തിനുവേണ്ടി യത്ച്ച ഈ വിദേശ പൗരൻമാരെ അവരുടെ വാർദ്ധക്യകാലത്ത് യാതൊരു ദയാ ദാക്ഷിണ്യവും കൂടാതെ പുറന്തള്ളുന്നത് ആർഷഭാരത സംസ്കാരത്തിന്റെ മഹനീയതയ്ക്ക് ചേർന്നതാണോ എന്ന് രാജ്യം ഭരിക്കുന്ന സർക്കാർ വിചിന്തനം നടത്തേണ്ടതാണ്. ജാർഖണ്ഡിെന്റെ  തലസ്ഥാനമായ റാഞ്ചിയിൽ സംസ്ഥാനം ഭരിക്കുന്ന സർക്കാരിന്റെ തീവ്രഹിന്ദുത്വ നിലപാടുകൾക്കെതിരെയും ക്രൈസ്തവരുടെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെയും  ശക്തമായ പ്രതിഷേധം അരങ്ങേറിയത് ഈ ഓഗസ്റ്റ് 31 നാണ്.

വിദേശ പൗരൻമാരും ആയി ബന്ധപ്പെട്ട ഈ സംഭവങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ ആകർഷിക്കുകയും ഇന്ത്യയിൽ ക്രൈസ്തവ പീഡനം രൂക്ഷമാകുന്നു എന്ന ചിന്ത ലോകം മുഴുവൻ പരക്കാൻ ഇടയാവുകയും ചെയ്യും. അതോടൊപ്പം ഇവിടുത്തെ ക്രൈസ്തവ ന്യൂനപക്ഷത്തെ ഭയചകിരാക്കുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങൾ ഇതിലും രൂക്ഷമായ വിധത്തിൽ ഇനിയും ആവർത്തിക്കും എന്ന ഭയം വർദ്ധിക്കുകയാണ്. സർക്കാരിന്റെ മറ്റു നിലപാടുകളും ഭീതി ഉണർത്തുന്നു. പൗരത്വ രജിസ്റ്റർ പലർക്കുമെതിരെ ഉപയോഗിക്കാവുന്ന ഒരു വജ്രായുധമാണ്. രാജ്യം മുഴുവൻ ഏക ഭാഷ വേണമെന്ന പ്രസ്താവന പോലെ രാജ്യത്ത് ഏക മതം വേണമെന്ന് പറഞ്ഞാൽ ഉള്ള സ്ഥിതി എന്തായിരിക്കും. ഭാരതത്തിന്റെ ഭാസുരത അതിന്റെ ബഹുസ്വരതയാണ്. നാനാത്വത്തിൽ ഏകത്വം ആഘോഷിക്കുന്ന ഒരു ജനതയാണ് ഇവിടെയുള്ളത്. ഐക്യം എന്നാൽ ഏകതാനത ആണെന്ന ഫാസിസ്റ്റ് ചിന്താഗതി രൂഢമൂലമാക്കാനാണ് വർഗീയ ശക്തികളുടെ ശ്രമം. ഹിറ്റ്ലറുടെ രീതികൾ പലതും ഇവിടുത്തെ ഭരണാധികാരികൾ തുടരുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഫാസിസം വളരുന്നു, വർഗീയത വളരുന്നു, അസഹിഷ്ണുത വളരുന്നു, ജാഗ്രതപാലിക്കുക.

Leave a Reply

Your email address will not be published. Required fields are marked *